സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായി മാറിയിരിക്കുന്നു. ഇങ്ങനെ വന്നാൽ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. വകുപ്പുകൾ തമ്മിലും എൽഡിഎഫിലെ വലിയ പാർട്ടികൾ തമ്മിലും രൂക്ഷമായ ഏറ്റമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയാണ്. എന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താത്പര്യം തമ്മിലടിക്കാനാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.