വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും ഉപമുഖ്യമന്ത്രിയായി നിധിൻ പട്ടേലിനെയും തെരഞ്ഞെടുത്തു. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ അധ്യക്ഷതയിൽ ഗാന്ധിനഗറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗമാണ് രൂപാണിയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവിലെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തുടരട്ടെയെന്നായിരുന്നു യോഗ തീരുമാനം. ജയ്റ്റ്ലിയെക്കൂടാതെ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയും കേന്ദ്ര നിരീക്ഷകരായി നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് വൻ വിജയം പ്രതീക്ഷിച്ച ബിജെപി 99 സീറ്റിൽ ഒതുങ്ങിയതോടെ രുപാണിക്കു പകരക്കാരനുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഉൾപ്പെടെ പേരുകൾ മുഖ്യമന്ത്രിസ്ഥാനത്തേക്കു പറഞ്ഞുകേട്ടു. കഴിഞ്ഞ മന്ത്രിസഭയിൽ ആനന്ദിബെൻ പട്ടേലിനു പകരക്കാരനായാണ് രുപാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. പട്ടേൽ, ദലിത് പ്രക്ഷോഭങ്ങളെത്തുടർന്നായിരുന്നു ആനന്ദിബെൻ പട്ടേലിന്റെ കസേര തെറിച്ചത്. എന്നാൽ അതേ പട്ടേൽ, ദളിത് തരംഗത്തിൽ തെരഞ്ഞെടുപ്പിൽ പിന്നാക്കംപോയതു രുപാണിക്കും തിരിച്ചടിയായി. ഇതിനെയെല്ലാം അതിജീവിച്ചാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായ രുപാണി വീണ്ടും മുഖ്യമന്ത്രിക്കസേര സ്വന്തമാക്കിയിരിക്കുന്നത്.
വിജയ് രൂപാണി വീണ്ടും ഗുജറാത്ത് മുഖ്യമന്ത്രിയാകും
RELATED ARTICLES