വഴിയോരത്തും, കടത്തിണ്ണകളിലും മരംകോച്ചുന്ന തണുപ്പിൽ നിന്നും രക്ഷപെടുന്നതിനു ഒരു പുതപ്പു പോലും ശരീരം മറക്കുവാൻ ലഭിക്കുവാൻ സാധ്യതയില്ലാതെ ആയിരങ്ങൾ കഷ്ടപെടുമ്പോൾ ഇതിനൊരു പരിഹാരം കണ്ടെത്തുന്നതിന് ശ്രമിക്കാതെയാണ് മഞ്ഞുകാലത്ത് തണുപ്പിനെ പ്രതിരോധിക്കാൻ അയോധ്യയിലെ പശുക്കൾക്ക് പ്രത്യേക കോട്ടുകൾ വാങ്ങാൻ അയോധ്യ മുൻസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. മനുഷ്യമനഃസാക്ഷിയെപോലും ഞെട്ടിപ്പിച്ച ഈ തീരുമാനം അടിവരയിടുന്നത് മനുഷ്യനേക്കാൾ അധികാരികൾ വിലമതിക്കുന്നതു പശുകളെയാണെന്നാണ്. അയോധ്യനഗരത്തിലെ വിവിധ ഗോശാലകളിൽ കഴിയുന്ന പശുക്കൾക്കും കിടാവുകൾക്കു അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ വാങ്ങാൻ തീരുമാനിച്ചിരിക്കുന്ന ചണക്കോട്ടുകൾ നവംബർ അവസാനത്തോടെ തന്നെ കോട്ടുകൾ ഗോശാലകളിലെത്തും.
നാലുഘട്ടങ്ങളിലായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതും ആദ്യഘട്ടത്തിൽ ബൈഷിങ്പൂർ ഗോശാലയിലെ പശുക്കൾക്കാണ് കോട്ടുകൾ വാങ്ങുന്നതെന്നും അയോധ്യ നഗർനിഗം കമ്മീഷണർ നീരജ് ശുക്ല പറഞ്ഞു. നവംബറിൽതന്നെ ആദ്യഘട്ടത്തിൽ ഓർഡർ ചെയ്ത നൂറുകോട്ടുകൾ എത്തുമെന്നും ഒരു കോട്ടിന് 250 രൂപ മുതൽ 300 രൂപ വരെയാണ് ചിലവ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈഷിങ്പൂരിലെ ഗോശാലയിൽ മാത്രം ഏകദേശം 1800-ലധികം കന്നുകാലികളാണുള്ളത്.
കിടാവുകൾക്കായി മൂന്ന് ലെയറുകളിലായി നിർമിച്ചിരിക്കുന്ന കോട്ടുകളാണ് നിർമ്മിക്കുന്നത്. ചണത്തിനൊപ്പം മൃദുവായ തുണികൾ ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. കാളകൾക്കും പശുക്കൾക്കും വ്യത്യസ്ത ഡിസൈനിലുള്ള കോട്ടുകളാണ് തയ്യാറാക്കുക. കാളകൾക്ക് ചണം ഉപയോഗിച്ച് മാത്രം തയ്യാറാക്കുന്ന കോട്ടുകളും പശുക്കൾക്ക് രണ്ട് ലെയറുകളുള്ള കോട്ടുകളും നൽകും- നീരജ് ശുക്ല വിശദീകരിച്ചു.