ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28ന് തിരഞ്ഞെടുപ്പും മൂന്നു ദിവസത്തിനു ശേഷം 31ാം തീയതി വോട്ടെണ്ണലും നടക്കും. വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. നോമിനേഷന്‍ നല്‍കാനുള്ള അവസാന തീയതി മെയ് 10 ആണ്. മെയ് 11ന് സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 14 ും ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുമെന്നും കമീഷൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും ബാധകമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിന് രസീത് ലഭിക്കുന്ന സൗകര്യം ഉണ്ടാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാത്തത് വിവാദങ്ങൾക്ക് കാരണമായിരുന്നു. ബിജെപിയെ സഹായിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിക്കാത്തതെന്ന ആരോപണം സിപിഎമ്മും കോൺഗ്രസും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സര രംഗത്തുള്ളത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ, കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും കുടുംബയോഗങ്ങളും ബുത്തുതല യോഗങ്ങളും സമ്മേളനങ്ങളും ചേര്‍ന്നു വരികയാണ്. സംസ്ഥാന നേതാക്കള്‍ ഇടയ്ക്കും മുറയ്ക്കും പോലെ വന്ന് പോയിരുന്ന മണ്ഡലത്തില്‍ തീയതി പ്രഖ്യാപിച്ചതോടെ കടുത്ത പോരാട്ടത്തിലേക്ക് കടക്കുകയാണ്. അണികളെ, തിരഞ്ഞെടുപ്പിനായി പൂര്‍ണതോതില്‍ സജ്ജമാക്കാനുള്ള ഒരുക്കങ്ങളും ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥിക്കുകയാണ് ചെങ്ങന്നൂരില്‍.