പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനും സാംസങ്ങിനുമെതിരെ അമേരിക്കയില്‍ കേസ് . നിയമപ്രകാരം അനുവദിക്കപ്പെട്ട പരമാവധി റേഡിയോ ഫ്രീക്വന്‍സിയേക്കാള്‍ (ആര്‍.എഫ്) 500 ശതമാനം വരെ കൂടുതല്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫോണുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് കാന്‍സര്‍, ജനിതക വൈകല്യങ്ങള്‍, ഓര്‍മനാശം എന്നിവയടക്കമുള്ള മാരകമായ കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയ സാന്‍ഹോസെ ഡിവിഷനിലെ ഡിസ്ട്രിക്‌ട് കോര്‍ട്ടിലാണ് 15 ആളുകള്‍ പരാതി നല്‍കിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ പോക്കറ്റുകളിലും ശരീരത്തിനടുത്തും സൂക്ഷിക്കുന്നതില്‍ കുഴപ്പമില്ലെന്നാണ് കമ്ബനികള്‍ പറയുന്നതെങ്കിലും ഇവ അപകടകരമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നതായി പരാതിക്കാര്‍ പറയുന്നു.
സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് (എസ്.എ.ആര്‍) മാനദണ്ഡം ഉപയോഗിച്ചാണ് സ്മാര്‍ട്ട്‌ഫോണുകളിലെ റേഡിയോ ഫ്രീക്വന്‍സി അളക്കുന്നതും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും. അമേരിക്കന്‍ നിയമപ്രകാരം 1.6 w/kg യില്‍ കൂടുതല്‍ റേഡിയോ ഫ്രീക്വന്‍സി ഫോണുകളില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, ഇതിനേക്കാള്‍ എത്രയോ മടങ്ങ് ആര്‍.എഫ് ഐഫോണ്‍ 8, ഐഫോണ്‍ എക്‌സ്, ഗാലക്‌സി എസ് 8, ഗാലക്‌സി നോട്ട് 8 തുടങ്ങിയ ഫോണുകളില്‍ ഉണ്ടെന്ന് പഠനങ്ങളില്‍ വ്യക്തമായതായും ഇത് അപകടകരമാണെന്നും പരാതിക്കാര്‍ പറയുന്നു. 1.6 പരിധിയേക്കാള്‍ 2000 മടങ്ങ് കുറവ് റേഡിയേഷന്‍ പോലും എലികളിലെ ഡി.എന്‍.എയെ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട് – അവര്‍ ചൂണ്ടിക്കാട്ടുന്നു.
കോള്‍ അറ്റന്‍ഡ് ചെയ്യുമ്ബോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ചെവിയോട് ചേര്‍ക്കാമെന്നും പാന്റ്‌സിന്റെയും ഷര്‍ട്ടിന്റെയും പോക്കറ്റുകളില്‍ വെക്കാമെന്നുമാണ് ആപ്പിളും സാംസങ്ങും പരസ്യങ്ങളില്‍ വ്യക്തമാക്കുന്നത്. ഇത് തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്. അത്യന്തം അപകടകരമായ ഈ ഉപകരണങ്ങള്‍ ശരീരത്തോട് ചേര്‍ക്കുന്നത് മാരകമായ കുഴപ്പങ്ങള്‍ക്ക് കാരണമാകാമെന്നും തെറ്റിദ്ധാരണ പരത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.