കോഴിക്കോട് രൂപത മുന്‍ രൂപതാ അധ്യക്ഷന്‍ ബിഷപ് ഡോ. മാക്‌സ്‌വെൽ വാലെന്റെൻ നൊറോണ(93) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11.20-നായിരുന്നു അന്ത്യം. വടകരയിലെ നൊറോണ കുടുംബത്തില്‍ ആംബ്രോസ്-ജെസ്സി ദമ്പതിമാരുടെ മകനായി 1924 ഫെബ്രുവരി പതിനാലിനായിരുന്നു ജനനം. വടകര, അഴിയൂര്‍, പയ്യോളി, മാഹി എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് ബി.എ. ബിരുദം നേടി. മംഗലാപുരം, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു വൈദിക പഠനം. 1952-ല്‍ വൈദിക പട്ടം ലഭിച്ചു. 1957 മുതല്‍ ’62 വരെ റോമില്‍ ഉപരിപഠനം. തലശ്ശേരി സെയിന്റ് ജോസഫ്സ് സ്കൂളില്‍ അദ്ധ്യാപകനും വയനാട് ചുണ്ടേലില്‍ റോമന്‍ കാത്തലിക് ഹൈസ്കൂളില്‍ പ്രധാനാധ്യാപകനുമായിരുന്നു. 1979 മുതല്‍ ’80 വരെ കോഴിക്കോട് രൂപതാ വികാരി ജനറലായിരുന്നു. 1980 മുതല്‍ 2002 വരെ കോഴിക്കോട് രൂപതയുടെ മെത്രാന്‍ പദവി അലങ്കരിച്ചു. 2002-ല്‍ വിരമിച്ചു. മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: ലിയോ ലാഡിസ്ലോ, ഹാര്‍ട്ട്വെല്‍ ജെറോം, ജോണ്‍ നെറോണ, ലോയിസ്. ശവസംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം 3.30-ന് കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍.
ബിഷപ് ഡോ. മാക്‌സ്‌വെൽ വാലെന്റെൻ നൊറോണ(93) അന്തരിച്ചു
RELATED ARTICLES