ഗര്‍ഭഛിദ്രത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഗര്‍ഭഛിദ്രത്തിനെതിരെ ട്രംപ്

ഗര്‍ഭഛിദ്രത്തിനെതിരെ  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടുംബാസൂത്രണത്തിനായി ഗര്‍ഭഛിദ്രത്തെയോ അതിനായുള്ള പ്രചരണങ്ങളോ നടത്തുന്ന സന്നദ്ധ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം വിലക്കുന്ന മെക്സിക്കോ സിറ്റി നയം അദ്ദേഹം  പുനഃസ്ഥാപിച്ചു. അധികാരത്തില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ട്രംപിന്റെ ഈ സുപ്രധാന തീരുമാനം. ജീവന്റെ സംരക്ഷണത്തിനായി വാദിക്കുകയും, വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് പ്രോലൈഫ് മൂവ്മെന്റ്.

1984 -ല്‍ ഐക്യരാഷ്ട്ര സഭ ജനസംഖ്യയുടെ നിയന്ത്രണത്തിന് വേണ്ടി മെക്സിക്കോ സിറ്റിയില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഫറന്‍സിന് ശേഷമാണ് ഇങ്ങനെ ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. റൊണാള്‍ഡ് റീഗന്റെ കാലത്ത് പദ്ധതി നടപ്പിലാക്കി. പിന്നീട് പല പ്രസിഡന്റുമാരും പദ്ധതി തുടര്‍ന്നു കൊണ്ടു പോകുവാനും, നിര്‍ത്തിവയ്ക്കുവാനുമുള്ള തീരുമാനം സ്വീകരിച്ചിട്ടുണ്ട്. 2009 ജനുവരി മാസം ഇരുപത്തിമൂന്നാം തീയതി ഒബാമ റദ്ദാക്കിയ നിയമമാണ് ഇപ്പോള്‍ ട്രംപ് പുനഃസ്ഥാപിച്ചിരിക്കുന്നത്.

ഗര്‍ഭഛിദ്രത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ട്രംപും അനുയായികളും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരസ്യമായി സ്വീകരിച്ചത്. ക്രിസ്തുമത വിശ്വാസികളുടെ ഭാഗത്തു നിന്നും ഈ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഭാവിയില്‍ ഗര്‍ഭഛിദ്രത്തെക്കുറിച്ചു ഏതു രീതിയിലുള്ള നിലപാടാണ് സ്വീകരിക്കുക എന്നതിന്റെ വ്യക്തമായ സൂചനയാണ് തന്റെ പുതിയ തീരുമാനത്തിലൂടെ ജനതയോട് ട്രംപ് പ്രഖ്യാപിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.