ജെറ്റ് എയർവേയ്സിന്റെ മുംബൈ – ഡൽഹി വിമാനത്തിനു ഭീകരാക്രമണ ഭീഷണി. കഥയിലെ കഥാപാത്രം മറ്റാരുമല്ല എയർവേയ്സിലെ ജീവനക്കാരിയുടെ കാമുകൻ. ഒടുവിൽ ഭീഷണി കഥയുടെ സൂത്രധാരനായ യാത്രക്കാരനെ കയ്യോടെ പിടികൂടി. ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന സല്ലാ ബിർജു (38) ആണ് പിടിയിലായത്. വിമാനത്തിലെ ശുചിമുറിക്കുള്ളിലായിരുന്നു ഭീഷണിക്കത്ത് വച്ചത്. ഇക്കാര്യം ഇയാൾ കുറ്റസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. ഭീഷണിക്കത്ത് എഴുതിവച്ചത് എന്തിനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല . ജൂലൈയിൽ ഭക്ഷണത്തിൽനിന്ന് പാറ്റയെ കിട്ടിയെന്നു പറഞ്ഞും ഇയാൾ പ്രശ്നമുണ്ടാക്കിയിരുന്നു. മുംബൈയിൽനിന്നു പുലർച്ചെ 2.55ന് പറന്നുയർന്ന വിമാനത്തിൽനിന്നാണ് ഭീഷണിക്കത്ത് ലഭിച്ചത്. വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ലഗേജ് അറയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. വിമാനം നേരെ പാക്ക് അധിനിവേശ കശ്മീരിലേക്ക് അയയ്ക്കണം. 12 ഹൈജാക്കർമാരാണ് വിമാനത്തിലുള്ളത്. ലാൻഡ് ചെയ്യാൻ ശ്രമിച്ചാൽ യാത്രക്കാർ കൊല്ലപ്പെടുന്നതിന്റെ ശബ്ദം നിങ്ങൾക്കു കേൾക്കാം. ഇതൊരു തമാശയായി എടുക്കരുത്. കാർഗോ ഏരിയയിൽ സ്ഫോടക വസ്തുക്കളുണ്ട്. നിങ്ങൾ ഡൽഹിയിൽ ഇറങ്ങിയാൽ വിമാനം പൊട്ടിത്തെറിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഉർദു, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു കത്ത്. ഉടൻതന്നെ പൈലറ്റുമാർ വിവരം അധികൃതരെ അറിയിക്കുകയും വിമാനം അഹമ്മദാബാദിൽ ഇറക്കുകയും ചെയ്തിരുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നുംതന്നെ കണ്ടെത്താനായില്ല.
മുംബൈ – ഡൽഹി വിമാനത്തിനു ‘ കാമുകൻ ‘ പണി കൊടുത്തു
RELATED ARTICLES