ഇട്ടിയപ്പാറ– ജണ്ടായിക്കൽ– ബംഗ്ലാംകടവ്–വടശേരിക്കര റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരം കൂടുതൽ ശക്തമായി. ഇന്നലെ പിഡബ്ല്യുഡി സബ് ഡിവിഷൻ ഓഫിസ് മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവും. കരാർ റദ്ദായതിനെപ്പറ്റി അന്വേഷിക്കാൻ പിഡബ്ല്യുഡി ഓഫിസിലേക്ക് കടത്തിവിടണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാത്തതു മൂലമാണ് പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നത്. ഒടുവിൽ അഞ്ചു പ്രതിനിധികളെ ഓഫിസിലേക്കു വിടാൻ പൊലീസ് തയാറായി. ചെറുകുളഞ്ഞി സ്കൂളിനെ പ്രതിനിധീകരിച്ച് പ്രധാനാധ്യാപിക സിസ്റ്റർ നോയൽ മേരി ഫിലിപ്പും ചർച്ചയിൽ പങ്കെടുത്തു. ഭരണാനുമതി ലഭിച്ച 1.41 കോടി രൂപയുടെ റീ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി ചീഫ് എൻജിനീയറുടെ ഓഫിസിൽ ഇന്നലെ എത്തിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ സമരക്കാരെ അറിയിച്ചു. ഇതെ തുടർന്ന് ഇന്നലത്തെ സമരം അവസാനിപ്പിച്ചു. റോഡ് പണിയും വരെ സമരം തുടരുമെന്ന് നേതാക്കൾ അറിയിച്ചു. മാർച്ച് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ശശികുമാർ പുതിയത്ത് അധ്യക്ഷത വഹിച്ചു. സിബി താഴത്തില്ലത്ത്, സുരേഷ് കരിപ്പോൺ, രാജേഷ്, കോശി മേലേത്ത്, ഉഷ മുരുകേഷ്, ജയകൃഷ്ണൻ, ബൈജു ആലയ്ക്കൽ, വിഷ്ണു പൂർണശ്രീ, സനൽ കുന്നംപള്ളി, എബിൻ ഫിലിപ് എന്നിവർ പ്രസംഗിച്ചു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ രണ്ടിന് 11ന് രാജു ഏബ്രഹാം എംഎൽഎയുടെ ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കൺവീനർമാരായ സിബി താഴത്തില്ലത്ത്, ശശികുമാർ പുതിയത്ത് എന്നിവർ അറിയിച്ചു.
റാന്നിയിൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധ ജ്വാലയായി ജനകീയ സമരം
RELATED ARTICLES