സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ലോക്‌നാഥ് ബെഹ്റയെ വിജിലന്‍സ് ഡയറക്റ്ററുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ബെഹ്റയെ നിയമിച്ചതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ബെഹ്‌റയ്ക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുന്നത്.കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം കേഡര്‍ തസ്തികകളില്‍ ആറ് മാസത്തിൽ കൂടുതല്‍ അധിക ചുമതല നല്‍കാന്‍ സാധിക്കില്ല. ആറുമാസത്തില്‍ കൂടുതലുള്ള നിയമനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെയും പേഴ്സണല്‍ മന്ത്രാലയത്തിന്‍റെയും അനുമതി ആവശ്യമാണ്. എന്നാൽ ബെഹ്റക്ക് വിജിലന്‍സ് ഡയറക്റ്ററുടെ നിയമനം നല്‍കുമ്പോള്‍ കേരള സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. വിജിലന്‍സ് ഡയറക്റ്റര്‍ സ്ഥാനത്തു നിന്നും ജേക്കബ് തോമസിനെ മാറ്റിയതിനെ തുടര്‍ന്നാണ് ലോക്നാഥ് ബെഹ്റക്ക് അധിക ചുമതല നല്‍കിയത്.