കരുണാനിധി രാജ്യതാത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാവേരി ആശുപത്രിയിരുന്നു അന്ത്യം. രക്തസമ്മര്‍ദം താഴ്ന്നതിനെത്തുടര്‍ന്നു രണ്ടാഴ്ച മുൻപാണ് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കരുണാനിധിയുടെ ആരോഗ്യനില പെട്ടന്ന് വഷളായി . തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നുംവൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കരുണാനിധിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം സുരക്ഷശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിഎംകെ പ്രവര്‍ത്തകരെ കൊണ്ട് കാവേരി ആശുപത്രി പരിസരം തിങ്ങിനിറഞ്ഞിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിന് വന്‍ പൊലീസ് സന്നാഹത്തെയാണ് ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി കരുണാനിധി ചികിത്സയിലാണ്. ജൂലൈ 28 ന് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി അതീവമോശമാവുകയും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി പതിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ശരീരം മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ വീണ്ടും ആശ്വാസവാര്‍ത്തകളെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പെട്ടെന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.കഴിഞ്ഞ ജൂലായ് 27ന് കരുണാനിധി പാര്‍ട്ടി അധ്യക്ഷനായതിന്റെ 50-ാം വാര്‍ഷികമായിരുന്നു. കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്‍, തെന്‍പാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികള്‍ കരുണാനിധി രചിച്ചിട്ടുണ്ട്. പത്മാവതി, ദയാലു അമ്മാള്‍, രാസാത്തി അമ്മാള്‍ എന്നിവരാണ് കരുണാനിധിയുടെ ഭാര്യമാര്‍. മുത്തു, അഴഗിരി, സ്റ്റാലിന്‍, തമിഴരശ്, സെല്‍വി, കനിമൊഴി എന്നിവരാണ് മക്കള്‍. കരുണാനിധി രാജ്യതാത്പര്യത്തിന് മുൻതൂക്കം നൽകിയ നേതാവ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കരുണാനിധിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെന്നൈയിലെത്തും.