ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘര്‍ഷം. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവര്‍ സമവായം ആഗ്രഹിക്കുന്നില്ല. സുപ്രീം കോടതിയെ വിവരങ്ങള്‍ അറിയിക്കാനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം ഉചിതമാണെന്നും മന്ത്രി പറഞ്ഞു. ആന്ധ്രയിലെ ഏലൂരുവില്‍നിന്നുള്ള 4 യുവതികളും ഇന്നു മല കയറാന്‍ ശ്രമിച്ചു. ആന്ധ്രക്കാര്‍ മല കയറിയെങ്കിലും പ്രതിഷേധം ശക്തമായതോടെ പാതിവഴിക്കു തിരിച്ചിറങ്ങി. സംഘത്തില്‍ 3 പേരെ ചെളിക്കുഴിയില്‍നിന്നു ഗുരുസ്വാമിമാരുടെ സംഘമാണു തിരിച്ചയച്ചത്. ഇവരില്‍ ഒരാള്‍ തല മറച്ചാണു നീലിമല വരെയെത്തിയത്. എന്നാല്‍ അയ്യപ്പ കര്‍മ സമിതി പ്രതിഷേധവുമായി എത്തിയതോടെ ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്നതില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയാണു പരിഗണിക്കുക. ദേശീയ അയ്യപ്പഭക്തജന കൂട്ടായ്മയാണു കോടതിയെ സമീപിച്ചത്. ശബരിമല കേസില്‍ സുപ്രീംകോടതിയില്‍ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുമെന്ന് ദേവസ്വംബോര്‍ഡ് പറഞ്ഞു. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് പ്രസിഡന്‍റ് എ.പദ്‌മകുമാർ പറഞ്ഞു. കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം നാളെ ചേരും . സ്ഥിതി ദേവസ്വം ബോര്‍ഡ് ഇന്ന് മുഖ്യമന്ത്രിയേ അറിയിച്ചേക്കും.