ജലന്തറില്‍ കഴിഞ്ഞ ദിവസം മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് സഹോദരന്‍ ജോസ് പരാതിയുമായി രംഗത്ത് . ഫ്രാങ്കോയും സഹായികളും ഫാദറിനെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ബിഷപ്പ് ജാമ്യത്തിലിറങ്ങിയപ്പോൾ സമ്മര്‍ദം കൂടുതലായതെന്നും സഹോദരന്‍ പറയുന്നു. വൈക്കെ ഡിവൈഎസ്പിക്ക് മൊഴി നല്‍കി തിരിച്ചു വരുന്ന സമയത്ത് ഫാദറിന്റെ കാറിന് നേരെ ഫ്രാങ്കോയുടെ അനുയായികള്‍ കല്ലെറിഞ്ഞെന്നും ഫ്രാങ്കോയുടെ ഗുണ്ടകളില്‍ നിന്ന് കടുത്ത മാനസിക പീഡനമാണ് ഫാദറിന് നേരിട്ടത്.
അദ്ദേഹത്തിന്റെ പ്രതിമാസ അലവന്‍സ് അയ്യായിരം രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചാണ് ഫ്രാങ്കോ പ്രതികാരം ചെയ്തതെന്നും ജോസ് പറഞ്ഞു. ഫാദറിന്റെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഫാദറിന്റേത് ദുരൂഹമരണമാണെന്നും ഫാദറിന്റെ മുറിയില്‍ നിന്ന് ഛര്‍ദിച്ച പാടുകള്‍ കണ്ടെത്തിയിരുന്നു ഇത് സംശയമുളവാക്കുന്നതാണെന്നും, ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനല്‍കിയതാണ് ഫാദറിന്റെ മരണത്തിന് കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം ഫാദറിന്റെ ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞാല്‍ സത്യാവസ്ഥ മനസ്സിലാക്കാമെന്നും പറഞ്ഞു.