ശബരിമല സന്നിധാനത്തെ നിയന്ത്രണങ്ങള്‍ പോലീസ് നീക്കി. സംഘര്‍ഷങ്ങൾ അയഞ്ഞു. ഇത് സംബന്ധിച്ചുള്ള തീരുമാനം പോലീസ് ഉച്ചഭാഷിണിയില്‍ കൂടി ഭക്തരെ അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്.
വലിയ നടപ്പന്തലില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും ഇനി രാത്രിയിലും പകലും വലിയ നടപ്പന്തലില്‍ വിരിവയ്ക്കാം. ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നത് തടസ്സപ്പെടുത്തില്ല. കൂട്ടം ചേരുന്നതിനും വിലക്കില്ല. സന്നിധാനത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായാല്‍ മാത്രമേ പോലീസ് ഇടപെടുകയുള്ളുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ നേരിട്ട് എത്തിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇന്നലെ അതൃപ്തി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് വിലക്കുകൾ നീക്കിയിരിക്കുന്നത്.സന്നിധാനത്ത് നാമജപം പാടില്ലെന്ന പൊലീസിന്റെ സര്‍ക്കുലര്‍ കോടതി റദ്ദാക്കിയിരുന്നു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം കഴിയുന്നതുവരെ മൂന്നു നിരീക്ഷകരെ കോടതി നിയോഗിച്ചിട്ടുണ്ട്. റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരാണ് കോടതി നിയോഗിച്ച നിരീക്ഷകർ.