സോന്‍ഭദ്രയിലേക്ക് താന്‍ തിരിച്ചു വരുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രിയങ്കയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മിര്‍സാപുര്‍ ഒഴികെ മറ്റെവിടെയും അവര്‍ക്കു പോകാമെന്നുമുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അവരുടെ പ്രതികരണം.
സോന്‍ഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനാണെന്നും നെഹ്‌റുവിനല്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കൂടാതെ കേസിന് അതിവേഗ വിചാരണ കോടതി വേണം, ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കണം, ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ക്കു മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും പ്രിയങ്ക ഉന്നയിച്ചു.
സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് ഗ്രാമമുഖ്യനും കൂട്ടാളികളും ചേര്‍ന്ന് പത്ത് ആദിവാസികളെ വെടിവെച്ചു കൊന്ന സംഭവത്തിനു പിന്നാലെയാണ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക പോയത്. എന്നാല്‍ പ്രിയങ്കയെ ചുനാര്‍ കോട്ടയ്ക്കു സമീപം പോലീസ് വഴിതടയുകയായിരുന്നു.തുടര്‍ന്ന് പ്രിയങ്ക വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇതിനു പോലീസ് പ്രിയങ്കയെ കസ്റ്റഡിയിലെടുക്കുകയും കസ്റ്റഡിയിലെടുത്ത് ചുനാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പ്രിയങ്ക അവിടെയും കുത്തിയിരിപ്പ് സമരം തുടര്‍ന്നതോടെ മരിച്ചവരുടെ ബന്ധുക്കളെ ജില്ലാ അധികൃതര്‍ ഗസ്റ്റ് ഹൗസിലെത്തിക്കുകയും പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയുമായിരുന്നു