Friday, May 3, 2024
HomeKeralaപള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സുനിയ്ക്ക് ഫോണ്‍വിളിക്കാന്‍ സഹായം നല്‍കിയ കളമശേരി എ.ആര്‍ ക്യാംപിലെ സി.പി.ഒ അനീഷാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു. ആക്രമണത്തിന് പിന്നില്‍ ദിലീപിന് പങ്കുണ്ടെന്ന് സുനി അനീഷിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സുനിയ്ക്ക് വേണ്ടി ദിലീപിനെ വിളിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശം ദിലീപിന് അയച്ചു കൊടുക്കാന്‍ ശ്രമിച്ചതും അനീഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കാവ്യാ മാധവന്റെ കാക്കനാടുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലേക്ക് ആറ് തവണ അനീഷ് ഫോണ്‍ ചെയ്തു. പള്‍സര്‍ സുനിയുടെ സെല്ലിന്റെ കാവല്‍ ചുമതലയുണ്ടായിരുന്ന അനീഷിനോട് മാര്‍ച്ച് ആറിനാണ് സുനി നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് വെളിപ്പെടുത്തുന്നത്. തുടര്‍ന്നാണ് ദിലീപിനെ വിളിക്കാന്‍ അനീഷ് സുനിയ്ക്ക് സഹായം ചെയ്ത് കൊടുത്തത്. കേസിലെ പതിനാലാം പ്രതിയാണ് അനീഷ്. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വേളയില്‍ അനീഷ് എന്ന പൊലീസുകാരന്റെ സംഭവം കെട്ടുകഥയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ പ്രോസിക്യൂഷന്‍ എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അത് മുദ്രവച്ച കവറില്‍ കോടതിക്ക് പരിശോധിക്കാന്‍ സമര്‍പ്പിക്കാമെന്നുമാണ് നിലപാടെടുത്തത്. അതേസമയം, പി സി ജോര്‍ജ് എംഎല്‍എക്കെതിരെ ആക്രമണത്തിനിരയായ നടി നെടുമ്പാശേരി പൊലീസില്‍ പരാതി നല്‍കി. പി സി ജോര്‍ജിന്റെ പരാമര്‍ശം മാനഹാനിയുണ്ടാക്കിയതായി നടിയുടെ മൊഴിയിലുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments