രാജ്യത്തിനു വേണ്ടി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നല്‍കിയ സംഭാവനകളെ വിസ്മരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന ‘ഐക്യത്തിനായുള്ള കൂട്ടയോട്ടം’ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്വാതന്ത്ര്യത്തിനു മുന്‍പും സ്വാതന്ത്ര്യം ലഭിച്ച ശേഷവും പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ ആർക്കും മറക്കാന്‍ കഴിയില്ല. എന്നാൽ മുൻ സർക്കാരുകൾ പട്ടേലിനെ ഓർക്കാന്‍ തയ്യാറായില്ലെന്നും കോൺഗ്രസിനെ ലക്ഷ്യംവച്ച് മോദി പറഞ്ഞു. ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
വെല്ലുവിളികളില്‍ നിന്നെല്ലാം രാജ്യത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വ്യക്തിയാണ് വല്ലഭായ് പട്ടേല്‍. രാജ്യത്തെ വൈവിധ്യങ്ങളെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന ‘മന്‍ കി ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചുള്ള പരാമര്‍ശത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ആര്‍എസ്എസ് നിരോധിച്ചത് എന്ന കാര്യം പ്രധാനമന്ത്രി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആദ്യമായാണ് ചരിത്രം പഠിക്കുന്നത് എന്ന് തോന്നുകയാണ്. മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച ശേഷം ആര്‍എസ്എസിന്റേത് അക്രമരാഷ്ട്രീയമാണെന്ന് മനസിലാക്കിയ സര്‍ദാര്‍ ആര്‍എസ്എസ് നിരോധിക്കുകയായിരുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഐക്യവും ഏകീകരണവും നടപ്പിലാക്കുന്നതില്‍ അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇക്കാര്യം മാത്രം പ്രധാനമന്ത്രി പറഞ്ഞില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.