കുടുംബക്കോടതി മുറിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഒഡീഷയിലെ സംബൽപുർ കുടുംബക്കോടതിയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ അമ്മയടക്കം രണ്ടുപേരെയും അക്രമി വാളുപയോഗിച്ചു വെട്ടിപ്പരിക്കേൽപ്പിച്ചു. സംബൽപുർ സ്വദേശിയായ രമേശ് കുംഭറാണു പതിനെട്ടുകാരിയായ ഭാര്യ സഞ്ജിത ചൗധരിയെ വെട്ടിക്കൊലപ്പെടുത്തിയത്. യുവതിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ രണ്ടരവയസുകാരിയെയും ഇയാൾ ആക്രമിച്ചു. ആക്രമണത്തിൽനിന്നു യുവതിയുടെ അച്ഛൻ രക്ഷപ്പെട്ടു. ആക്രമണത്തിനു പിന്നാലെ ഇവിടെയുണ്ടായിരുന്നവർ രമേശിനെ പിടികൂടുകയും പോലീസിനു കൈമാറുകയും ചെയ്തു. ഇതിനു മുന്പായി നാട്ടുകാർ ഇയാളെ മർദിച്ചതായും റിപ്പോർട്ടുണ്ട്. ഒരു വർഷം മുന്പ് സഞ്ജിത രമേശിനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾക്കുശേഷം യുവതി രമേശിനെ വിട്ട് സ്വന്തം വീട്ടിലേക്കു താമസം മാറ്റി. ഇയാളുമായി അനുരഞ്ജനം സംസാരിക്കുന്നതിനായാണ് യുവതിയും കുടുംബവും രമേശും കോടതിയിലെത്തിയത്.