ഭീകരത തടയാൻ മതിയായ നടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക നിർത്തിവച്ചു. ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളം ഒരുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. സഹായം വാങ്ങി അമേരിക്കയെ പാക്കിസ്ഥാൻ ചതിച്ചെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെ ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാക്കിസ്ഥാനുള്ള സഹായം ഇനിയില്ലെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി പാക്കിസ്ഥാന് 3300 കോടി ഡോളർ സഹായം നൽകിയ അമേരിക്കയെ അവർ വിഢികളാക്കുകയായിരുന്നു. കള്ളവും ചതിയുമല്ലാതെ അമേരിക്കയ്ക്ക് അവർ ഒന്നും തിരിച്ചു നൽകിയിട്ടില്ല. അഫ്ഗാനിൽ തങ്ങൾ വേട്ടയാടുന്ന ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാക്കിസ്ഥാന് സഹായം ഇനിയില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്ക അടുത്ത സഖ്യകക്ഷിയെപ്പോലെ പരിഗണിച്ചിരുന്ന പാക്കിസ്ഥാന് വലിയ ധനസഹായമാണു നല്കിവന്നിരുന്നത്. 2002 മുതൽ 3300 കോടി ഡോളർ നല്‍കിയിട്ടുണ്ട്. അമേരിക്കൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ഈ മാസം യോഗം ചേർന്ന് പിടിച്ചുവച്ചിരിക്കുന്ന ധനസഹായം നല്‍കണമോ എന്ന കാര്യത്തിൽ ആലോചന നടത്തിയിരുന്നു. പാക്കിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സഹായം പിടിച്ചുവയ്ക്കാൻ ഓഗസ്റ്റിൽ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരുന്നു. പാക് മണ്ണിലെ ഭീകരസംഘടനകൾക്കെ തിരേ മതിയായ നടപടികൾ എടുക്കാതെ ധനസഹായം നല്‍കില്ലെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഭീകരർക്ക് പാക്കിസ്ഥാൻ സുരക്ഷിത താവളമൊരു ക്കുന്നുവെന്ന് ട്രംപ് മുമ്പ് ആരോപിക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാനുള്ള ധനസഹായം അമേരിക്ക നിർത്തിവച്ചു;പാക്കിസ്ഥാൻ അമേരിക്കയെ ചതിച്ചെന്ന് ട്രംപ്
RELATED ARTICLES