അപ്രതീക്ഷിതമായെത്തി കരുത്താര്‍ജിച്ച് ഓഖി ചുഴലിക്കാറ്റ് അറബിക്കടലില്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് അറബിക്കടല്‍ വഴി വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ് ഓഖി. ബംഗാളിയില്‍ ഓഖിയെന്നാല് കണ്ണ് എന്നര്‍ഥം. ശ്രീലങ്കന്‍ തീരത്തിന് സമീപം ഒരാഴ്ചയായി നിലകൊണ്ട കിഴക്കന്‍ തരംഗമാണ് അതിന്യൂന മര്‍ദ്ദമായി രൂപപ്പെട്ടത്. അറബിക്കടലിലെ അനുകൂല ഘടകങ്ങള്‍ ചുഴലിക്കാറ്റിന് വേഗത വര്‍ധിപ്പിക്കും. ഇതുമൂലം സമുദ്രം കൂടുതല്‍ പ്രക്ഷുബ്ധമാകും. ലക്ഷദ്വീപ് കടന്നുപോകുന്ന കാറ്റ് ശനിയാഴ്ചയോടെ ദുര്ബലമായിത്തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. കേരളത്തില്‍ കനത്ത മഴയും കാറ്റും സൃഷ്ടിക്കുമെങ്കിലും ഓഖി കരയിലേക്ക് കയറില്ല.
കന്യാകുമാരിക്ക് 65 കിലോമീറ്റര്‍ തെക്ക് ശ്രീലങ്കയുടെ തെക്ക് പടിഞ്ഞാറായാണ് ഓഖിയുടെ തുടക്കം. 2000ത്തിന് ശേഷം നവംബറില്‍ ഇത്തരത്തിലുള്ള അതിശക്തമായ ന്യൂന മര്‍ദ്ദം രൂപപ്പെടുന്നത് ആദ്യമാണ്. സിവിയര്‍ സൈക്ളോണിക് പ്രതിഭാസത്തില്‍ പെടുന്നതാണിത്. കടല്‍നിരപ്പില്‍നിന്ന് ഏഴ് കിലോമീറ്റര്‍ ഉയരം വരെയാണ് ഓഖിയുടെ നില. ഓഖിയുടെ സ്വാധീനം മൂലം തെക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച അഞ്ചു മുതല്‍ പത്ത് സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചു. വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ തീരദേശത്ത് ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര്‍ മുതല്‍ 75 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ തുടരും. ചിലയിടങ്ങില്‍ 12 സെന്റീമീറ്ററിനു മുകളില്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം കലക്ടര്‍മാര്‍ മഴക്കെടുതി വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം.
ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെയും നാവിക-വ്യോമസേനകളുടെയും സഹായം തേടണം. അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തദ്ദേശഭരണസ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കാനും നിര്‍ദേശിച്ചു.
വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം മരം വീണ് പഴയപള്ളിക്ക് സമീപം വടയാർ പുരയിടത്തിൽ അൽഫോൻസാമ്മ (65), വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടാക്കട, കിള്ളി സ്വദേശികളായ അപ്പുനാടാർ (71), ഭാര്യ സുമതി (65) എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴയിൽ ഒാടിക്കൊണ്ടിരുന്ന ഒാേട്ടാക്ക് മുകളിൽ മരംവീണ് കൂവക്കാട് ആർ.പി.എൽ സ്വദേശിയും പെരുമാൾ-സീതാലക്ഷ്മി ദമ്പതികളുടെ മകനുമായ വിഷ്ണുവാണ് (40) മരിച്ചത്. കന്യാകുമാരി ജില്ലയിൽ മരങ്ങൾ കടപുഴകി ദേഹത്ത് വീണാണ് നാലുപേർ മരിച്ചത്. കാർത്തിക വടലി സ്വദേശി രാജേന്ദ്രൻ (38), മണ്ടയ്ക്കാടിന് സമീപം സരസ്വതി (45), പളുകൽ സ്വദേശി അലക്സാണ്ടർ (55), ഈത്താമൊഴി പാൽകിണറ്റാൻവിള സ്വദേശി കുമരേശൻ (55) എന്നിവരാണ് മരിച്ചത്. കുളത്തൂപ്പുഴയിൽനിന്ന് കൂവക്കാടേക്ക് പോകുംവഴി നെടുവന്നൂർക്കടവ് ജങ്ഷന് സമീപത്തുവെച്ച് ഒാേട്ടാക്ക് മുകളിൽ മരം വീണാണ് കൂവക്കാട് ആർ.പി.എൽ സ്വദേശിയും പെരുമാൾ-സീതാലക്ഷ്മി ദമ്പതികളുടെ മകനുമായ വിഷ്ണു മരിച്ചത്. റോഡുവക്കിലെ മരം മഴയിലും കാറ്റിലും ഒാേട്ടാക്ക് മുകളിൽ വീഴുകയായിരുന്നു. ഭാര്യ: നാഗലക്ഷ്മി. മക്കൾ: ഗുരു, ശരണ്യ. മഴക്കിടെ വീട്ടുമുറ്റത്തുനിന്ന തെങ്ങില്‍നിന്ന് വീണ ഓല എടുത്തുമാറ്റുന്നതിനിടെ ഷോക്കേറ്റാണ് കാട്ടാക്കട കിള്ളി തുരുമ്പാട് തടത്തരികത്ത് വീട്ടിൽ അപ്പുനാടാർ (73), ഭാര്യ സുമതി (68) എന്നിവർ മരിച്ചത്. ശബരിമല സന്നിധാനത്തും പരിസരത്തും വ്യാഴാഴ്ച പുലർച്ച മുതൽ അനുഭവപ്പെട്ട കനത്തമഴയിലും ശക്തമായ കാറ്റിലും ഭാഗിക നാശം. ശബരിപീഠത്തും മരക്കൂട്ടത്തും സന്നിധാനത്ത് വാവരുനടയുടെ മുന്നിലുമായി മൂന്ന് മരങ്ങളുടെ നിരവധി ശിഖരങ്ങൾ ഒടിഞ്ഞുതൂങ്ങി.
കനത്ത മഴയ്ക്കും കാറ്റിനുമുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട കലക്ടര്‍ ആര് ഗിരിജ അറിയിച്ചു. ജില്ലയിലെ മലയോര മേഖലയില്‍ വൈകിട്ട് ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കണം. വൈദ്യുത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണുകള്‍, എമര്‍ജന്‍സി ലൈറ്റുകള്‍ എന്നിവ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം. മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കണം. ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്ന് സൂക്ഷിക്കണം. വാഹനങ്ങള്‍ മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്. മലയോര റോഡുകള്‍ പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. കടല്‍തീരത്തും മലയോര മേഖലയിലും ജലാശയങ്ങളിലും വിനോദ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തേക്ക് ഒഴിവാക്കണം. ജനറേറ്റര്‍, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതണം.