ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടിയെ സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്.
എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണ് ലോക്സഭാ ചട്ട പ്രകാരം ആര്‍എസ്പി അംഗം നോട്ടീസ് നല്‍കിയത്.
ആശുപത്രി അധികൃതരുടെ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണമെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസിന് മേലിലുള്ള നടപടി 12 മണി ശൂന്യ വേളയിലാണ് വ്യക്തമാക്കുക. എന്നാല്‍ സഭ ആരംഭിക്കുന്നതിന് മുൻപേ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ തയ്യാറായില്ലെന്നും ഇത് സംബന്ധിച്ച് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.
ഇ. അഹമ്മദിന്റെ മരണവിവരം ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചു എന്ന് ആരോപണമുയര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നാണ് ആരോപണം. മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും ചൊവ്വാഴ്ച എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. സോണിയയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി ചർച്ച ചെയ്ത ശേഷം പുലര്‍ച്ച 2.15നാണ് മക്കള്‍ക്ക് പിതാവിനെ കാണാന്‍ അവസരം ലഭിച്ചത്.
ഇ. അഹമ്മദിനും കുടുംബത്തിനും ആര്‍.എം.എല്‍. ആശുപത്രിയില്‍ നേരിടേണ്ടി വന്ന സാഹചര്യം സംബന്ധിച്ച് രാജ്യത്തോടും ജനങ്ങളോടും വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.