ഗൗരി ലങ്കേഷിനെ ആരാണ് കൊലപ്പെടുത്തിയതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ സൂചനകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ ശക്തമായ തെളിവുകള്‍ക്കായുള്ള അന്വേഷണത്തിലാണ് തങ്ങളെന്നും കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ‘ഈ കൃത്യം ആരാണ് ചെയ്തതെന്നും ഇതിന് പിറകില്‍ ആരാണെന്നും തങ്ങള്‍ക്കറിയാം, പക്ഷെ ചില ശക്തമായ തെളിവുകള്‍ കൂടി കിട്ടാനുണ്ട്’ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്തംബര്‍ 5 നാണ് ബംഗളൂരുവിലുള്ള സ്വന്തം വീടിന് മുന്നില്‍ വെച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ചുവന്ന ബൈക്കില്‍ വന്ന 3 പേരടങ്ങുന്ന അക്രമി സംഘം 7.65 എംഎം തോക്ക് ഉപയോഗിച്ച് ഗൗരി ലങ്കേഷിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കര്‍ണ്ണാടകയില്‍ ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ ഒരു ടാബ്ലോയിഡ് നടത്തി വരുകയായിരുന്നു കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗരിയുമായി അകന്നു കഴിയുന്ന സഹോദരന്‍ ഇന്ദ്രജിത്തിനേയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചക്രവര്‍ത്തി ചന്ദ്രചൂഡിനേയും അടുത്തിടെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. തനിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത കൊടുത്തതുമായി ബന്ധപ്പെട്ട് ചന്ദ്രചൂഡ് അടുത്തിടെ ഗൗരിയെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൂടാതെ സഹോദരന്‍ ഇന്ദ്രജിത്ത് തോക്ക് ചൂണ്ടി സഹോദരിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവവും പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിഷയത്തിലുള്ള പ്രസ്താവന.
ഗൗരി ലങ്കേഷിനെ ആരാണ് കൊലപ്പെടുത്തിയത് ? “ഞങ്ങൾക്കറിയാം” കര്‍ണ്ണാടക മന്ത്രി
RELATED ARTICLES