വിവാദങ്ങൾ വിട്ടൊഴിയാതെ മുല്ലപ്പെരിയാര്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള പഠനത്തിന് കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.അതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തു. കേന്ദ്ര തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് ആരോപിച്ചാണിത്. 2014ല്‍ ഇരു സംസ്ഥാനങ്ങളും സമവായത്തിലെത്തിയാല്‍ മാത്രമേ പുതിയ ഡാം നിര്‍മിക്കാന്‍ പാടുള്ളൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബറിലാണ് എക്സ്പേര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി (ഇ.എ.സി) ഫോര്‍ റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ പ്രൊജക്റ്റ്സ് കേരളവും തമിഴ്നാടും സമവായത്തിലെത്തുന്നത് ഉള്‍പ്പെടെ ഏഴ് നിബന്ധനകളോടെ അനുമതി നല്‍കിയത്. നിലവിലുള്ള ഡാമിന്റെ താഴെയായി 366 മീറ്റര്‍ നീളത്തില്‍ അണക്കെട്ട് നിര്‍മിക്കാനാണ് പദ്ധതി. കേരള സര്‍ക്കാര്‍ തമിഴ്നാടിനോട് ഒരുവിധ കൂടിയാലോചനകളും നടത്താതെ ഏകപക്ഷീയമായാണ് സാധ്യതപഠനത്തിന് അനുമതി തേടിയതെന്നും ഹരജിയില്‍ ആരോപിക്കുന്നു .