മുത്തുവേല്‍ കരുണാനിധിക്ക് കണ്ണീരോടെ തമിഴകമണ്ണിന്റെ വിട. മണിക്കൂറുകള്‍ നീണ്ട വിലാപയാത്രയ്ക്കൊടുവില്‍ ചെന്നൈയിലെ മറീന ബീച്ചില്‍ അദ്ദേഹത്തെ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അണ്ണാ സമാധിക്കുസമീപമാണു കരുണാനിധിയെയും അടക്കിയത്. മക്കള്‍ ഉള്‍പ്പെടെ നിരവധി പേര് മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന ഗോപാലപുരത്തെ രാജാജി ഹാളില്‍നിന്നു സംസ്കാരം നടക്കുന്ന മറീന ബീച്ചിലേക്കുള്ള വിലാപയാത്രയില്‍ പങ്കുചേരുന്നതിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ പോലീസ് പെടാപ്പാടുപെട്ടു. ചിലപ്പോള്‍ ലാത്തിച്ചാര്‍ജും വേണ്ടിവന്നു. വിലാപയാത്രയ്ക്കു മുൻപ് തന്നെ മറീന ബീച്ചില്‍ അണ്ണാ സമാധിയുടെ സമീപത്തായി സംസ്കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേക അലങ്കരിച്ച വാഹനത്തിലാണ് മൃതദേഹം രാജാജി ഹാളില്‍നിന്നു മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. സംസ്കാരം ചടങ്ങുകള്‍ നടന് മറീന ബീച്ചിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. സിആര്‍പിഎഫും കമാന്‍ഡോ വിഭാഗവും തമിഴ്നാട് പോലീസും ചേര്‍ന്നാണ് ഇവിടെ സുരക്ഷയൊരുക്കുന്നത്. പൊതുദര്‍ശനം നടന്ന രാജാജി ഹാളില്‍ ജനങ്ങള്‍ തള്ളിക്കയറിയ സാഹചര്യത്തിലാണ് മറീന ബീച്ചില്‍ കുടുതല്‍ ശക്തമായ സുരക്ഷയൊരുക്കിയിരിക്കുന്നത്. രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു പേര് മരിച്ചിരുന്നു. 33 പേര്‍ക്കു പരിക്കേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്, നടന് രജനീകാന്ത്, ധനുഷ്, സൂര്യ, അജിത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, കേരള മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.ടി.വി.ദിനകരന്, ഉമ്മന്‍ചാണ്ടി, കമല്ഹാസന്, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കരുണാനിധിക്ക് കണ്ണീരോടെ വിട; മറീന ബീച്ചില്‍ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
RELATED ARTICLES