മാനസികനില പരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട കൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ വിചിത്ര വിധിയുമായി രംഗത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അടക്കമുള്ള എട്ട് മുതിർന്ന ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് അഞ്ചു വർഷം ജയിലിലടക്കാൻ ജസ്റ്റിസ് കർണൻ ‘ഉത്തരവിട്ടു’. പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമവുമായി ബന്ധപ്പെട്ടാണ് ‘ശിക്ഷ വിധിച്ചത്’. ഒരു ലക്ഷം രൂപ പിഴയുമടക്കണം. ഇല്ലെങ്കിൽ ആറു മാസം പിന്നെയും ജയിൽവാസമുണ്ടാകുമെന്നും ‘ഉത്തരവിൽ’ പറയുന്നു. തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത സുപ്രീംകോടതി ജഡ്ജിമാർ ന്യായാധിപനെന്ന പദവിയെ പരിഗണിച്ചില്ലെന്നും ദലിതനാണെന്ന കാര്യം അവഗണിച്ചെന്നും പറഞ്ഞാണ് ശിക്ഷ വിധിച്ചത്. പിഴസംഖ്യ നാഷനൽ കമീഷൻ, എസ്.സി-എസ്.ടി കോൺസ്റ്റിറ്റ്യൂഷനൽ ബോർഡ്, ഖാൻ മാർക്കറ്റ്, ഡൽഹി എന്ന വിലാസത്തിൽ അയച്ചുെകാടുക്കണമെന്നും കർണൻ ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസിന് പുറമെ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകുർ, പിനാക്കി ചന്ദ്ര, കുര്യൻ ജോസഫ്, ആർ. ഭാനുമതി എന്നീ ജഡ്ജിമാർക്കെതിരെയാണ് വിധി പുറപ്പെടുവിച്ചത്. ഇവരെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് കമീഷണറോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കീഴടങ്ങാൻ തയാറായില്ലെങ്കിൽ പാർലമെൻറിനെ സമീപിക്കണം. ഇതിനിടക്ക് ഇൗ ജഡ്ജിമാർ കേസുകൾ കൈകാര്യം ചെയ്യരുത്. പാസ്പോർട്ടുകൾ പൊലീസിന് കൈമാറണമെന്നും സ്വവസതിയിൽനിന്ന് ജസ്റ്റിസ് കർണൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.