ഹെലിക്കോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടിൽനിന്നു പണം നൽകാൻ നിർദേശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സർക്കാരാണു പണം മുടക്കുന്നതെന്നും ഈ പണം എവിടെനിന്നാണെന്നു താൻ അന്വേഷിക്കാറില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. താൻ മോഷണം നടത്തിയെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപ്പോൾ നടത്തുന്നതെന്നും തന്റെ യാത്രയിൽ അപാകത ഒന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓഖി ദുരിതം സന്ദർശിക്കാൻ വന്ന കേന്ദ്രസംഘത്തെ കാണാനാണ് പോയത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു പണം നൽകുന്നത് എന്റെ പോക്കറ്റിൽനിന്നല്ല, എന്റെ കുടുംബത്തിൽനിന്നുമല്ല, സർക്കാരാണ്. മുഖ്യമന്ത്രിയുടെ യാത്രയുടെ കണക്ക് ഞാൻ അറിയാറില്ല. കൊടുത്തതിന്റെ കണക്ക് ചോദിക്കാറുമില്ല. ഇതിൽ യാതൊരു തരത്തിലുള്ള അപാകതയുമില്ല. നാളെയും ഇത്തരത്തിലുള്ള യാത്രകൾ വേണ്ടിവരും. ഓഖി കേന്ദ്ര സഘത്തെ കണ്ടില്ലെങ്കിൽ ഇനി അതാവുമായിരുന്നു ആക്ഷേപം- മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ ഫണ്ടിൽനിന്നു പണം കൊടുക്കാൻ നിർദേശിച്ചത് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിവരമറിഞ്ഞയുടൻ പണം പാർട്ടി ഫണ്ടിൽനിന്നു കൊടുത്താൽ മതിയെന്നു നിർദേശിച്ചതായും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം ചെലവഴിച്ച് ഇടുക്കിയിലേക്കു ഹെലിക്കോപ്റ്റർ യാത്ര നടത്തിയിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽനിന്നു തിരുവനന്തപുരത്തേക്കും തിരികെ മടങ്ങാനുമാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഓഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയും അന്നു നിശ്ചയിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി മണിക്കൂറുകൾക്കുള്ളിൽ തൃശൂരിലേക്ക് ഇതേ ഹെലികോപ്റ്ററിൽ മടങ്ങുകയും ചെയ്തു. ഇതിനായി ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള തുകയിൽനിന്ന് എട്ടു ലക്ഷം രൂപ അനുവദിച്ചതു വിവാദമായതിനു പിന്നാലെ ഉത്തരവു റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതെന്നായിരുന്നു ഇതിനുള്ള ന്യായീകരണം.