കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ മൃതദേഹം സംസ്കരിച്ചു. കേരളരാഷ്ട്രീയത്തിലെ അതികായനും കേരളാ കോൺഗ്രസ്-എം ചെയർമാനുമാനായിരുന്ന കെ.എം. മാണിക്ക്റെ കേരള ജനതയുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം പാലായിലെ വസതിയിലെത്തിച്ചത്. ‘ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല’ എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം മൂന്ന് മാണിയോട് കൂടിയാണ് സംസ്കാര ശുശ്രൂഷകള്‍ക്കായി പള്ളിയില്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ ശുശ്രൂഷങ്ങൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ ചാപ്പലിനോടു ചേർന്നുള്ള കല്ലറയിൽ ഭൗതിക ശരീരം സംസ്കരിച്ചു.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കുടുംബാംഗങ്ങളും രാഷ്ട്രീയ സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവർ അന്ത്യചുബനം നൽകി. വൈകുന്നേരം മൂന്നിനാണ് സംസ്കാരം നിശ്ചയിച്ചിരുന്നത്. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ തിരക്കു കാരണം സംസ്കാര ചടങ്ങുകള്‍ വൈകുന്നേരം ആറരയോടെയാണു പൂർത്തിയായത്. പ്രിയ നേതാവിനെ നേതാവിന് അന്തിമോചാരം അർപ്പിക്കാൻ പാലയിലേക്ക് വൻജനപ്രവാഹമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയത്.
പാലാ നഗരത്തിലൂടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള അവസാന യാത്രയ്ക്കൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് എത്തിച്ചത്. രാഷ്ട്രീയ പ്രമുഖരുള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.കരിങ്ങോഴയ്ക്കൽ വീട്ടിൽ നിന്നും തുടങ്ങിയ വിലാപയാത്ര ടൗണ്‍ ചുറ്റിയാണ് പള്ളിയിൽ എത്തിയത്.വലിയ ജനാവലി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ വസതിയിൽ എത്തിയിരുന്നു.
ഭാര്യ കുട്ടിയമ്മയും മക്കളും വസതിയിൽ അദ്ദേഹത്തിന് വികാരനിർഭരമായ യാത്രാമൊഴി നൽകി. അനിയന്ത്രിതമായ തിരക്കാണ് പള്ളിയിലും സെമിത്തേരിയിലും ഉണ്ടായത്.പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാൻ നഗരത്തിലെ കെട്ടിടത്തിന് മുകളിൽ പോലും വൻ ജനാവലി സ്ഥാനം പിടിച്ചിരുന്നു. ജനസാഗരമാണ് പാലാ നഗരത്തിലേക്ക് പ്രിയ നേതാവിന് യാത്രാമൊഴി നൽകാൻ എത്തിയത്. സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് സംസ്കാരചടങ്ങിന് സാക്ഷിയായത്.