Thursday, April 18, 2024
HomeNationalനാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണം റദ്ദാക്കണമെന്ന സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം ഹൈക്കോടതി...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണം റദ്ദാക്കണമെന്ന സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം ഹൈക്കോടതി തള്ളി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ആദായനികുതി വകുപ്പിന് അന്വേഷണം നടത്താമെന്ന് ഡല്‍ഹി ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ അന്വേഷണം റദ്ദാക്കണമെന്ന സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം ദില്ലി ഹൈക്കോടതി തള്ളി.

അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിനെ കുറിച്ചും, അസോസിയേറ്റഡ് ജേര്‍ണലിന് കോണ്‍ഗ്രസ് പാർട്ടി  90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയതിനെതിരെയും ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. ഇത് ചോദ്യം ചെയ്ത് യംങ് ഇന്ത്യ കമ്പനിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി യംങ് ഇന്ത്യ കമ്പനിയുടെ ആവശ്യം തള്ളി.

സോണിയയും രാഹുലും കൂടാതെ മോട്ടിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ, സുമന്‍ ദുബേ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. അസോഷ്യേറ്റഡ് ജേണല്‍സ് എന്ന കമ്പനിയുടെ ആസ്തികള്‍ യങ് ഇന്ത്യന്‍ എന്ന പുതിയ കമ്പനിക്ക് കൈമാറിയതില്‍ സാമ്പത്തിക തിരിമറിയും ക്രമക്കേടുമുണ്ടെന്ന ഹര്‍ജിയിലാണ് കോടതി നടപടി. ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2008 ല്‍ നാഷണല്‍ ഹെറാള്‍ഡ് പത്രം അടച്ചുപൂട്ടിയിരുന്നു. പത്രം പ്രസിദ്ധീകരിച്ചിരുന്നത് അസോഷ്യേറ്റഡ് ജേണല്‍സാണ്. തുടര്‍ന്ന് സോണിയയും രാഹുലും ചേര്‍ന്ന് യങ് ഇന്ത്യന്‍ എന്ന കമ്പനിയുണ്ടാക്കി നാഷണല്‍ ഹെറാള്‍ഡ് പുനപ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചു. പ്രസ്തുത കമ്പനി 50 ലക്ഷം മുടക്കി അസോഷ്യേറ്റഡ് ജേണലിനെ ഏറ്റെടുത്തു.2000 കോടി രൂപ മതിപ്പുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ കേവലം 50 ലക്ഷം രൂപ മുടക്കി നേടിയെടുത്തെന്നാണ് ആരോപണം. വസ്തു ഇടപടിലൂടെ ആദായനികുതി വകുപ്പിനെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇടപാടിന്റെ മറവില്‍ സോണിയ, രാഹുല്‍, സാം പിത്രോദ, സുമന്‍ ദുബേ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, മോട്ടിലാല്‍ വോറ തുടങ്ങിയവര്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. ഫലത്തില്‍ സോണിയയ്ക്കും രാഹുലിനും കനത്ത തിരിച്ചടിയാണ് കോടതി വിധി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments