ഭക്തജനലക്ഷങ്ങളുടെ ഹൃദയങ്ങളിൽ ദര്‍ശനപുണ്യം പകർന്നു പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ഭക്തജനങ്ങളുടെ ശരണമന്ത്രങ്ങളാല്‍ ശബരിമല മുഖരിതമായി. വൈകുന്നേരം ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ഭാരവാഹികളും അയ്യപ്പ സേവാസംഘംചുമതലക്കാരും ചേർന്ന് സ്വീകരിക്കയും സന്നിധാനത്തേക്ക് ആനയിക്കുകയും ചെയ്തു. തുടർന്ന് തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി. പമ്പയില്‍ നിന്നുള്ള ക്യൂ കോംപ്ലക്സുകളെല്ലാം വെള്ളിയാഴ്ച വൈകുന്നേരത്തോടെ നിറഞ്ഞു. പമ്പ, നിലയ്ക്കല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വലിയ തിരക്ക് ഉണ്ടായിരുന്നു. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അണ്ണാ സർവകലാശാലയിലെ ഏവിയോണിക്സ് വിഭാഗം വികസിപ്പിച്ചെടുത്ത ‘ദക്ഷ’ ഡ്രോണുകൾ നിരീക്ഷണത്തിനായി ഉപയോഗിച്ചു. ടെതെർ കേബിൾ ഉപയോഗിച്ചുള്ള ഹെക്‌സാ റോട്ടർ ഡ്രോണുകൾ താഴെ ഇറക്കാതെ 24 മണിക്കൂറും പറന്നു നിരീക്ഷണം നടത്താൻ കഴിവുള്ളവയാണ്. മൾട്ടി ഫേസ് ട്രാക്കിങ് സംവിധാനം ഉള്ളതിനാൽ സംശയമുള്ളവരെ തിരക്കിനിടയിൽനിന്നു തിരഞ്ഞുപിടിക്കാൻ എളുപ്പമാണ്. അണ്ണാ സർവകലാശാലയിലെ സെന്റർ ഫോർ ടെക്നോളജി ആൻഡ് ട്രാൻസ്ഫർ ഡയറക്ടർ ഡോക്ടർ എസ്. താമര സെൽവിയും ചീഫ് യുഎവി കൺസൽറ്റന്റും മലയാളിയുമായ ഡോക്ടർ സി.യു.ഹരിയുമായി ഡിജിപി ലോക്നാഥ് ബെഹ്‌റ നടത്തിയ ചർച്ചയുടെ ഫലമായാണ് ഡ്രോണുകൾ ശബരിമലയിൽ വ്യന്യസിച്ചതു. തീർഥാടകരുടെ മടക്കയാത്രയ്ക്ക് കെഎസ്ആർടിസി 1000 ബസുകളും ക്രമീകരിച്ചിട്ടുണ്ട്. തുടർച്ചയായി പതിനെട്ടു വർഷം അയ്യപ്പനെ കാണാനെത്തിയ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയി ഗുരുസ്വാമിയായി. ഇന്നു ശബരിമലയിലെത്തിയ വിവേകും സംഘവും മകരജ്യോതി ദർശനത്തിനു ശേഷം മലയിറങ്ങി.
പൊന്നമ്പലമേട്ടില്‍ മകരജ്യോതി; ഭക്തജനഹൃദയങ്ങളിൽ ദര്‍ശനപുണ്യം
RELATED ARTICLES