സി.കെ. ജാനുവിനെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ഭൂസമരത്തിന്

citinews

ആദിവാസിഗോത്രസഭ മുന്‍ നേതാവ് സി.കെ. ജാനുവിനെ മുന്നില്‍നിര്‍ത്തിയാണ് ബി.ജെ.പി. രണ്ടാം ഭൂസമരത്തിനു തയ്യാറെടുക്കുന്നത്. ‘എല്ലാവര്‍ക്കും ഭൂമി’ എന്ന ആശയം മുൻനിർത്തിയാണ് സമരം. ഇതു സംബന്ധിച്ച് തീരുമാനം തിങ്കളാഴ്ച കോട്ടയത്ത് തുടങ്ങുന്ന പാര്‍ട്ടി നേതൃയോഗങ്ങളില്‍ എടുക്കും. ആദിവാസി ദളിത് വിഭാഗങ്ങളെ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കൂടെ നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മികച്ചപ്രകടനം കാഴ്ചവെച്ച മേഖലകൾ ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ 2019-ലെ തിരഞ്ഞെടുപ്പിന് മുൻകൂട്ടി തയ്യാറാകണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് പാര്‍ട്ടികണ്ടെത്തിയ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന കോര്‍ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനം കൗണ്‍സില്‍ യോഗത്തിലുണ്ടാകും. ഈ മണ്ഡലങ്ങളിൽ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളുടെ കാര്യത്തിലും ധാരണയായേക്കും. എം.ടി. വാസുദേവന്‍ നായരെയും കമലിനെയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ പിന്തുണ രാധാകൃഷ്ണനുണ്ട്. കമലിനെ വിമര്‍ശിച്ചുകൊണ്ട് ബി.ജെ.പി. അധ്യക്ഷന്‍ കുമ്മനം തന്നെ നേരിട്ട് കളത്തിൽ വന്നത് ഇതിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.