മുൻ വിജിലൻസ് ഡയറക്ടർ ഡിജിപി ജേക്കബ് തോമസിനെതിരേ സർക്കാർ വീണ്ടും കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നു. ജേക്കബ് തോമസ് എഴുതിയ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്.പുസ്തകത്തിലെ പരാമർശങ്ങൾ പരിശോധിച്ച ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയാണ് ചട്ടലംഘനം കണ്ടെത്തിയത്. പുസ്തകത്തിലെ പാറ്റൂർ, ബാർകോഴ, ബന്ധുനിയമന കേസുകളെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ ചട്ടലംഘനമാണെന്ന് സമിതി കണ്ടെത്തിയിരുന്നു.പുസ്തകത്തിൽ സർവീസ് ചട്ടലംഘനമുണ്ടെന്നും അനുമതിയില്ലാതെയാണു പുസ്തകം എഴുതിയതെന്നും ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ മുഖ്യമന്ത്രിക്കു നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് സർക്കാർ അന്വേഷണം നടത്തിയത്.സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനെ കഴിഞ്ഞ ഡിസംബറിൽ സർവീസിൽനിന്നു സസ്പെൻഡു ചെയ്തിരുന്നു.