ഓരോ ദിനരാത്രങ്ങളും വിരിഞ്ഞു വാടുന്നത് മനുഷ്യന് കേള്‍ക്കാന്‍ പോലും അറപ്പുളവാക്കുന്ന വാര്‍ത്തകളുമായാണ്. പത്രങ്ങള്‍ പ്രഭാതങ്ങളെ വരവേല്‍ക്കുന്നത് കേരളത്തെ ഭയപ്പെടുത്തിക്കൊണ്ടാണ്. അച്ഛനും കൂട്ടുകാരും ചേര്‍ന്ന് സ്വന്തം മകളുടെ ലൈംഗീകതയുടെ നീരുറ്റിക്കുടിക്കുന്നു. അന്ധതയും, മാനസിക വൈകല്യവുമുള്ള പെണ്‍കുട്ടികളെപ്പോലും സംഘം ചേര്‍ന്ന് വേട്ടയാടുന്നു, ഇരയെ കൂട്ടമായി പങ്കു വെക്കുന്നു.
സ്നേഹം ഭാവിച്ച് മടിയിലിരുത്തുന്ന കുട്ടിയെ അവളറിഞ്ഞും, അറിയാതെയും വേഴ്ചക്ക് വിധേയമാക്കുന്നു. മരിച്ചു പോയ ഭര്‍ത്താവിന്റെ ആത്മശാന്തിക്ക് ബലിതര്‍പ്പണം നടത്തി പൂജാദ്രവ്യവുമായി തിരിച്ചു വരുന്ന ധര്‍മ പത്നിയെ നീതി നടപ്പാക്കേണ്ട സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് അവര്‍ ധരിച്ച വെള്ള മേല്‍മുണ്ട് മലിനപ്പെടുത്തുന്നു. വീട്ടിതീര്‍ക്കാനുള്ള കടബാധ്യതക്ക് പകരമായി സ്വന്തം ഭാര്യയെ കാഴ്ച വെച്ച് കണക്ക് തീര്‍ത്ത കേസ് പിറന്നത് കാസര്‍കോട് ജില്ലയിലാണ്. വിദ്യ സ്വീകരിക്കാന്‍ അരികെ വന്ന ശിഷ്യയെ ഗുരു പ്രണയിക്കുന്നു….. ഗര്‍ഭിണിയാക്കുന്നു…. ഒടുവില്‍ വഞ്ചിക്കുന്നു. ഒരു തരി കളങ്കം പോലും വീഴാതെ വളര്‍ത്തി വിവാഹം കഴിപ്പിച്ചു വിടാന്‍ ഉത്തരവാദിത്തപ്പെട്ട പിതാവടക്കമുള്ളവര്‍ തന്നെ സ്വന്തം ബീജത്തില്‍ പിറന്ന മകളെ ലൈംഗീക ആത്മസുഖത്തിനു വേണ്ടി കിടക്കയിലേക്ക് വലിച്ചിഴക്കുന്നു. മൃഗമായി തീരുകയാണോ മനുഷ്യന്?
സ്ത്രീത്വത്തിന്റെ കന്യാ ചര്‍മത്തില്‍ കൂര്‍ത്ത നഖം താഴ്ത്തി മുറിവേല്പിക്കുകയാണ് കേരളത്തിലെ പൗരുഷം. സ്വന്തം പിതാവ്, ഭര്‍തൃപിതാവ്, ഇളയച്ചന്‍, സഹോദരന്, കാമുകന്,…… കഴുകന്റെ നഖങ്ങള്‍ ഏതു രൂപത്തിലാണ് കടന്നു വരുന്നതെന്നറിയാനുള്ള ബുദ്ധി ഉറക്കുന്നതിനു മുമ്പേത്തന്നെ ഭാവിയില്‍ വരാനിരിക്കുന്ന ഭര്‍ത്താവിന് കാണിക്ക വെക്കാന്‍ പ്രകൃതി സൂക്ഷിക്കാനേല്പിച്ച കന്യകാത്വം ഇത്തരം സാത്താന്മാര് ചേര്‍ന്ന് കൊത്തിക്കീറുകയാണ്.
മാനത്തെ കാത്തു സൂക്ഷിക്കാന്‍ ജന്മം കൊണ്ടും സംസ്കാരം കൊണ്ടും തന്റെ ജീവിത ലക്ഷ്യം സംരക്ഷിക്കാന്‍ ജന്മനാ അബലയായ സ്ത്രീക്കുള്ള മനസിന്റെ ശക്തിയും, മാനത്തിനോടൊപ്പം ചോര്‍ന്നൊലിച്ചു പോവുന്ന കാഴ്ചയിലൂടെയാണ് പൊതുസമൂഹം സഞ്ചരിക്കുന്നത്. കെട്ടഴിച്ചിട്ട തലമുടി പോലെ സുരക്ഷിതത്വമില്ലാതെ പാറിക്കളിക്കുകയാണ് സ്ത്രീജന്മത്തിന്റെ മാനം.
പരമ്പരാഗതമായി ഇന്ത്യയുടെ സാമൂഹിക മണ്ഡലങ്ങളില്‍ തങ്ങള്‍ കാത്തു സൂക്ഷിച്ച കുലീന സംസ്കാരങ്ങളില്‍ എന്ത് കൊണ്ട് മൂല്യച്യുതി കടന്നുകൂടി എന്ന പരിശോധന നടത്തേണ്ടത് ഇന്ത്യന്‍ സംസ്കാരങ്ങളെ ഉയര്‍ത്തിക്കാണിക്കുന്ന സാംസ്കാരിക നായകരാണ്. അവര്‍ അതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണെങ്കിലും ഈ വിവരം സമൂഹം ഒറ്റക്കെട്ടായി ചര്ചക്കേടുക്കേണ്ടതിലേക്കായുള്ള കണക്കുകളിലേക്കാണ് വായനക്കാരെ ക്ഷണിക്കുന്നത്.
കേന്ദ്ര ആരോഗ്യവകുപ്പ് നടത്തിയ സര്‍വേ റിപോര്‍ട്ടില്‍ പറയുന്നത് 24 ശതമാനം കുട്ടികളും ലൈംഗീക വേഴ്ചക്ക് വിധേയമാകുന്നത് 15 വയസിന് താഴെയുള്ള കൗമാരപ്രായങ്ങളിലാണത്രെ. അംഗണ്‍വാടികളുടെ നേതൃത്വമുള്ള സാമുഹ്യക്ഷേമ വകുപ്പ് 2005-ല്‍ നടത്തിയ ബാലപീഡനത്തിന്റെ സര്‍വേയില്‍ പറയുന്ന കണക്കുകളും നമ്മെ ഞെട്ടിക്കും. ബാല്യം തൊട്ട് കൗമരം വരെ പ്രായമുള്ള ലക്ഷം കുട്ടികളില്‍ 25,000 എണ്ണം എന്ന തോതില്‍ തങ്ങള്‍ ലൈംഗീക അവസ്ഥയെ അഭിമുഖികരിച്ചതായി കുട്ടികള്‍ തന്നെ തുറന്നു സമ്മതിച്ചു.
എട്ടിനും 18നും മദ്ധ്യേ പ്രായമുള്ള പെണ് കുട്ടികള്‍ക്ക് 30 ചോദ്യങ്ങളടങ്ങിയ ഒരു ചോദ്യാവലി തയ്യറാക്കി കൊടുത്തതില്‍ 21 ശതമാനം കൗമാരക്കാരികളും ഒരിക്കലെങ്കിലും പുരുഷനെ പ്രാപിച്ചതായി മനസിലാക്കാനായി. അനധികൃത ലൈംഗീക രതിക്ക് ജാതി മതമോ സംസ്കാരമോ പ്രായം പോലുമോ പ്രശ്നമാകുന്നില്ല. പ്രേമത്തിന് കണ്ണില്ലെന്ന പഴമൊഴി നാം കേട്ടതാണ്. രതിക്ക് കണ്ണ് മാത്രമല്ല, സാഹോദര്യ ബന്ധം പോലുമില്ല. അതാണ് പുതുമൊഴി.
വിവാഹത്തിന് മുമ്പേയും, കൗമാര പ്രായത്തില്‍ തന്നെയും ആണ്‍കുട്ടികളില്‍ കണ്ടുവരുന്ന പരസ്ത്രീ-സ്വവര്‍ഗ-സ്വയംഭോഗ രതിസംയോജന ത്വര ഇന്റര്‍നെറ്റും, സ്മാര്‍ട്ട് ഫോണും വ്യാപകമായതോടെ പെണ്‍കുട്ടികളിലും സാംക്രമികരോഗം പോലെ പടര്‍ന്നു കയറുകയാണ്. ക്ലാസില്‍ ഒരു കുട്ടി ഇതിന്റെ സുഖമനുഭവിച്ചാല്‍ പിന്നെയത് ക്ലാസുകളിലെ എല്ലാ കുട്ടികളിലേക്കും പടരുന്നു. പിന്നെ ആ സുഖാനുഭവങ്ങള്‍ ഒരു തരം ലഹരിയായി മാറുന്നു.
രതി അതിരു കടക്കുമ്പോള്‍ ഇവിടെ മരിച്ചു വീഴുന്നത് ഒരു സാമൂഹ്യവ്യവസ്ഥയും ഇന്ത്യയുടെ മഹത്തായ സംസ്കാരവുമാണ്. 2004 മുതല്‍ 2008 വരെ നടന്ന സ്ത്രീപീഡന സംഭവങ്ങളുടെ കണക്കിന്റെ എണ്ണം 36,000 ആയി വര്‍ദ്ധിച്ചത് ഇത്തരം ബാലവേഴ്ച അടക്കമുള്ള തുടര്‍ കഥകളിലെ ഞെട്ടിക്കുന്ന സംഭവങ്ങളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്.
ലക്കും, ലഗാനുമില്ലാത്ത പട്ടണ ജീവിതചര്യകളുടെ മായിക വലയത്തിലാണ് ഇതൊക്കെ നടക്കുന്നത് എന്ന് കരുതി സമാധാനിക്കാന്‍ വരട്ടെ. സര്‍വേ ഫലം പറയുന്നത് പീഡനങ്ങളുടെ എണ്ണത്തിലും ഭീകരതയിലും ഗ്രാമങ്ങളാണ് മുന്നിലെന്നാണ്. പ്രത്യേകിച്ച് കുഗ്രാമങ്ങളില്‍. 60 ശതമാനം പീഡനക്കേസുകള്‍ ഗ്രാമങ്ങളില്‍ നടക്കുമ്പോള്‍ 10 ശതമാനം മാത്രമേ പട്ടണങ്ങളില്‍ റിപോര്‍ട്ട് ചെയ്യുന്നുള്ളൂ. ’18 വയസ് കഴിഞ്ഞും പരിക്കേല്‍ക്കാതെ രക്ഷപ്പെടുന്ന കന്യകമാര്‍ ഭാഗ്യവതികള്‍’.
അമിതമായ മദ്യപാനവും, സ്ത്രീകളെ പുരുഷന്റെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഇനിയും തയ്യാറല്ലാത്ത പുരുഷമേധാവിത്വവും, പ്രകൃതി തന്നെ അബലകളായി സൃഷ്ടിച്ചു വിട്ട സ്ത്രീകളുടെ മനസ്സിന്റെ കെട്ടുറപ്പിന്റെ ശേഷിക്കുറവുമാണ് പുരുഷന്റെ നഖങ്ങള്‍ക്ക് മൂര്ചയേറാന് കാരണമാകുന്നത്. കേസ്സായി വരുന്ന പീഡനങ്ങളേക്കാള്‍ എത്രയോ മടങ്ങ് സംഭവങ്ങള്‍ നടന്നതിനു ശേഷം ആരുമറിയാതെ മാഞ്ഞു പോകുന്നുവെന്നാണ് വിലയിരുത്തല്‍. പലതും ഗര്ഭമലസിപ്പിക്കലിലും, പ്രസവത്തിലും അവസാനിക്കുന്നു.
സ്ത്രീ പീഡനങ്ങള്‍ തടയുന്നതിനും അതിന്റെ അളവ് കുറക്കുന്നതിനും സ്ത്രീ സമൂഹത്തിന് വല്ലതും ചെയ്യാന്‍ ഒക്കുമോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.
വസ്ത്രധാരണം, പെരുമാറ്റത്തിലെ മാന്യത, മനസിന്റെ ഉള്‍ക്കരുത്ത്, ബഹുമാനത്തിന്റെ ഉറവ വറ്റാത്ത മനസ്, പുരുഷ വിഭാഗത്തോട് ലൈംഗീകതയ്ക്കപ്പുറത്തെ മാന്യത കലര്‍ന്ന ഭാഷയുടെ പ്രയോഗം, തുടങ്ങിയവയൊക്കെ ശീലിക്കുന്നവര്‍ക്ക് ഒരിക്കലും ഇത്തരം കുരുക്കില്‍ കുടുങ്ങേണ്ടി വരില്ല. ഇന്ത്യന്‍ സംസ്കാരത്തില്‍ നിറഞ്ഞു തുളുമ്പുന്ന മാന്യതയുടെ തേന്തുള്ളികള് അത്തരക്കാര്‍ക്കുള്ളതാണ്.
കാലോചിതമായ മാറ്റത്തിന്റെ അടയാളപ്പെടുത്തല്‍ മൂലം ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെയും, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ പോലുള്ള അത്യന്താധുനിക ഉപകരണങ്ങളുടേയും വലയിലകപ്പെട്ടു പോകുന്ന സ്ത്രീസമൂഹം അവരറിയാതെ തന്നെ പുരുഷനിടുന്ന ചൂണ്ടയില്‍ കൊത്തിപ്പോകുന്നു. (ഇക്കാലത്ത് പുരുഷന്മാരെ ചൂണ്ടയിടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിക്കുന്നു എന്നത് മറ്റൊരു വസ്തുത) സ്ത്രീ സമൂഹം അവശ്യം കൈവശം വെക്കേണ്ടുന്ന ഭാരതസംസ്കാരമൂല്യങ്ങളില് വരള്‍ച്ച അനുഭവപ്പെട്ടു കൊണ്ടിരിക്കയാണ്. അതിനുള്ള കാരണങ്ങളില്‍ പ്രധാനം നിങ്ങളുടെ ടിവിയില്‍ നിങ്ങള്‍ കാണുന്ന സീരിയലുകളുടേയും, ‘മ’ പ്രസിദ്ധീകരണങ്ങളുടേയും വശ്യതയാണ്. കരുത്തുള്ള ഒരു മനസ്സിനെ കരണ്ടു തിന്ന് ഇത്തരം കഥകള്‍ അവിടെ പ്രതിഷ്ഠിക്കുന്നത് ദുര്‍ബലതകളെയാണ്.
ഉണ്ണിയാര്‍ച്ചയും ഝാന്‍സി റാണിയും സരോജിനി നായിഡുവും ക്യാപ്റ്റന്‍ ലക്ഷ്മിയും പിറന്ന നാടാണിത്. സ്ത്രീത്വത്തിന്റെ കരുത്ത് ടി.വിയും പൈങ്കിളികഥകളും ചോര്‍ത്തിയെടുത്ത് ആത്മഹത്യ പ്രേരണയിലേക്കും, ലോലമായ പ്രേമത്തിലേക്കും വഴി തിരിച്ചു വിടുന്നതിനെ പ്രതിരോധിക്കാന്‍ സ്ത്രീ വര്‍ഗം സ്വയം കരുത്താര്‍ജിക്കണം. ഇതിനൊന്നും സാധിക്കാത്ത സ്ത്രീകളാണ് പുരുഷന്റെ വാക്കു കേട്ട് ചതികുഴിയില്‍ ചെന്നു ചാടുന്നതെന്ന ഓര്‍മ്മ വേണ്ടതാദ്യം അവര്‍ക്ക് തന്നെയാണ്. എത്ര ആത്മഹത്യകള്‍ മൊബൈല്‍ ഫോണുകള്‍ വരുത്തി തീര്‍ത്തു? മനസുറക്കാത്ത എത്ര കുട്ടികളെ കാമഭ്രാന്തന്മാര് തന്റെ ഇംഗിതത്തിന് വിധേയമാക്കി? ബ്ലാക്ക് മെയിലും പ്രേമം വഴിയും എത്രയോ സഹോദരിമാര്‍ പെണ്‍വാണിഭ റാക്കറ്റില്‍ ചെന്നു ചാടി?
കോളേജ് വിദ്യര്‍ത്ഥിനികള്‍ നേരത്തെ പ്രേമമെന്ന വികാരത്തിനപ്പുറത്തേക്ക് പ്രവേശിച്ചിരുന്നില്ല. ഒന്നില്‍ക്കൂടുതല്‍ പ്രേമമില്ലെങ്കില്‍ (സാധനമെന്നാണ് അവര്‍ പുരുഷ പ്രേമത്തെ വിളിക്കുക) പിന്നെന്തു കോളേജു ജീവിതമെന്നതാണ് ആപ്ത വാക്യം. ആ ആപ്ത വാക്യത്തിന്റെ സ്രഷ്ടാക്കള്‍ അവരാണ്. പോയ കാലം കേവല പ്രേമവികാരത്തിനകത്ത് ഒതുങ്ങികൂടിയ വിദ്യാര്‍ത്ഥി സമൂഹം ഇന്ന് അതിരു ഭേദിച്ച് ലൈംഗീകത മുറ്റി നില്ക്കുന്ന രതി സുഖത്തിലേക്ക് കടന്നു കയറിയിരിക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് മാംഗ്ലൂരിലേക്ക് എയര്‍ബസ് യാത്ര ചെയ്യുന്നവര്‍ക്ക് അത് മനസ്സിലാകും. ബസില്‍ നിന്നും പുതക്കാന്‍ കൊടുക്കുന്ന കമ്പിളി ഒരേ സീറ്റിലിരിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ വാരിചുറ്റിയാല് പിന്നെ അവിടെ നടക്കുന്നത് ആരുമറിയില്ല. പെണ്ണോ ചെറുക്കനോ വഴിയിലെവിടെയെങ്കിലും ഇറങ്ങി പോകും. ആ കമ്പിളിയില്‍ അഴുക്കു പറ്റുമെന്ന് കണ്ടക്റ്റര്ക്കറിയായ്കയല്ല, സ്വന്തം കീശക്ക് കനമേകുമെന്നതാണ് അയാളുടെ പ്രോല്സാഹനത്തിനു പിന്നിലെ വികാരം.
മിനിമം കുട്ടികളെ പാസാക്കാന്‍ സാധിക്കാത്തതിനാല്‍ പത്തനംത്തിട്ടയിലെ ഒരു കോളേജ് ബ്ലാക്ക് ലിസ്റ്റിലേക്ക് വന്നു. കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തി കോളേജിനെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ മാനേജ്മെന്റ് വരുത്തിയ പരിഷ്ക്കാരങ്ങളില്‍ രണ്ടെണ്ണം വിദ്യാര്‍ഥികള്‍ അംഗകീരിച്ചില്ല. ഫൈനല്‍ ഇയര്‍ ഒഴികെ മറ്റൊരു വര്‍ഷവും പിക്നിക്ക് അനുവദിക്കുകയില്ലെന്നും, രാഷ്ട്രീയ സമരം ചെയ്യാന്‍ അനുമതിയില്ലെന്നുമുള്ള തീരുമാനത്തെയാണ് കുട്ടികള്‍ എതിര്‍ത്തത്. പിക്നിക്ക് എന്ന മഹത്തായ ആശയത്തെ ആധുനിക വിദ്യാര്‍ത്ഥി സമൂഹം വ്യഭിചരിക്കപ്പെടുന്ന സംഭവങ്ങള്‍ ഏത്രയോ രൂപപ്പെട്ടിട്ടുണ്ട്. ഇത്തരം യാത്രകളും മറ്റും ലൈംഗീക ഉത്തേജക ആവശ്യത്തിന് ഉപയോഗിക്കുന്ന സാഹചര്യത്തെ ത്വരിതപ്പെടുത്തുന്നു. ഇതില്‍ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ മാത്രമല്ല, വിദ്യാര്‍ഥിയും, അദ്ധ്യാപികയും, അദ്ധ്യാകപകരിലെത്തെന്നെ ലിംഗ വ്യത്യാസത്തിലും മനുഷ്യന് സൃഷ്ടിച്ച ചാരിത്ര ശുദ്ധിയെ മലിനപ്പെടുത്തുന്ന സംഭവ വികാസങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നു.
അയല്‍ക്കാര്‍ തമ്മിലുളള ശാരീരിക ബന്ധം മിക്ക ഗ്രാമങ്ങളിലും രഹസ്യമായ പരസ്യങ്ങളാണ്. ഇതില്‍ അപൂര്‍വം ചില സംഭവം മാത്രമേ കോടതി കേറുന്നുള്ളു. ബാക്കി മിക്കവയും പാര്‍ട്ടി കോടതികളും, സമുദായ കഴകങ്ങളും, മത കോടതികളും കൈകാര്യം ചെയ്ത് തീര്‍പ്പാക്കുന്നു.
വിവാഹം വരെ തന്റെ ശരീരം താന്‍ തന്നെ കാത്തുകൊള്ളണമെന്നും, വിവാഹ വാഗ്ദാനം നല്കി ആരെങ്കിലും മുന്‍കൂറായി ശരീരം ആവശ്യപ്പെട്ടാല്‍ വേണ്ട അര്‍ത്ഥത്തില്‍ പ്രതികരിക്കണമെന്നും ദില്ലി സെഷന്‍സ് ജഡ്ജി അരുണ്കുമാര്ആര്യയുടെ പ്രസ്താവന കേരളത്തിലെ കന്യകമാര്‍ കൂടി മനസില്‍ വെക്കേണ്ടതാണ്. ഒരു സ്ത്രീ പീഡനകേസിന്റെ വിധി പ്രസ്താവിക്കുമ്പോഴാണ് അദ്ദേഹം അത് പറഞ്ഞത്.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട്. സ്ത്രീ-പുരുഷ വിവേചനത്തിന്റെയും സാമുഹിക വിവേചനത്തിന്റെയും അളവ് കുറക്കലാണിതില് ആദ്യം ചെയ്യേണ്ടത്. അകല്ച കൂട്ടും തോറും സ്ത്രീയുടെ ശരീരത്തില്‍ എന്തോ ഗോപ്യമായവ ഒളിച്ചു വെച്ചിരിക്കുന്നുവെന്ന തോന്നല്‍ ചെറുപ്പം മുതല്ക്കേ കുട്ടികളില്‍ വളരുന്നു. അതു മാറാന്‍ സുതാര്യമായ ഇടപെടല്‍ ഗുണം ചെയ്തേക്കും. ഏഴാം ക്ലാസു മുതലെങ്കിലും ശരീരശാസ്ത്രത്തിലെ ലൈംഗികത ജീവശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തി ഇത്തരം വിഷയങ്ങള്‍ക്ക് സുതാര്യ പഠനം നിര്‍ബന്ധ പാഠ്യവിഷയമാക്കുന്നതും ഗുണം ചെയ്തേക്കും. പെണ്‍കുട്ടികളില്‍ ഗോപ്യമായി ഒന്നും തന്നെയില്ലെന്ന് ആണ്‍കുട്ടികള്‍ മനസിലാക്കട്ടെ. മറിച്ചും.
അനാവശ്യമായി സ്ത്രീകളെ സമൂഹത്തില്‍ വേര്‍തിരിക്കേണ്ട. ശാരീരിക ഭാഷക്ക് പ്രശ്നമില്ലാത്ത മറ്റൊരിടത്തും അവര്‍ക്ക് പ്രത്യേക ക്യൂവോ, ആണുങ്ങളില്‍ നിന്നുമുള്ള വകഞ്ഞു മാറ്റലോ വേണ്ട. ബസ്സില്‍ അവര്‍ക്ക് എന്തിന് പ്രത്യേക പരിഗണന? പ്രത്യേക പരിഗണന കണക്കിലെടുക്കാതെ സ്ത്രീയും പുരുഷനും സൗഹൃര്ദത്തോടെ ഒരുമിച്ചു യാത്ര ചെയ്യുന്ന എത്ര സംസ്ഥാനങ്ങളുണ്ട് ഭാരതത്തില്‍? അവിടെയൊന്നും ആകാശം ഇടിഞ്ഞു വീണിട്ടില്ലല്ലോ.
അവരുടെ ചാരിത്ര്യം സൂക്ഷിക്കേണ്ട കടമ അവര്‍ക്കു മാത്രമല്ല, പൊതു സമൂഹത്തിന്റെതു കൂടിയാണെന്ന തോന്നലാണ് വളര്‍ന്നു വരേണ്ടത്. അവര്‍ ലിംഗവ്യത്യാസമില്ലാതെ ഒരുമിച്ചിരിക്കട്ടെ. ഒന്നിച്ചു നാടിന്റെ ഭീഷണികളെ നേരിടട്ടെ. ചര്‍ച ചെയ്യട്ടെ.. പ്രതികരിക്കട്ടെ. പ്രകൃതി നിയമങ്ങള്‍ക്ക് കൂച്ചു വിലങ്ങിട്ട മനുഷ്യ നിയമ നിര്‍മാതാക്കളുടെ ചുമതലക്കാരാണ് ഇത് നടപ്പാക്കേണ്ടത്. അവര്‍ക്കു വേണ്ട അറിവ് പകര്‍ന്നു കൊടുക്കേണ്ട ചുമതല സാസംക്കാരിക നായകന്മാരുടേതുമാണ്.