പരസ്യമായി അവഹേളിച്ചതിന് 14 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതിക്കെതിരെ ജസ്റ്റിസ് കര്‍ണന്‍

Karnan

കോടതീയലക്ഷ്യ നടപടികള്‍ നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് കര്‍ണന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. തന്നെ ജനമധ്യത്തില്‍  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാറിനും മറ്റു മുതിര്‍ന്ന ആറ് ജസ്റ്റിസുമാര്‍ക്കുമെതിരെ സ്വമേധയാ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
നിയമപരമായ അറിവില്ലാതെ, തന്നെ മാനസികമായി ശല്യപ്പെടുത്തുകയും തന്റെ സാധാരണ ജീവിതം അലങ്കോലപ്പെടുത്തുകയും പൊതുജനങ്ങള്‍ക്കിടയില്‍ അപമാനിക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അടക്കം സുപ്രീംകോടതിയിലെ ഏഴ് ജഡ്ജിമാര്‍ ഫെബ്രുവരി എട്ടുമുതല്‍ ഇതുവരെയും നിയമപരവും ഭരണപരവുമായ പ്രവര്‍ത്തികള്‍ നടത്തുന്നതില്‍ നിന്ന് തന്നെ തടഞ്ഞു. അതിനാല്‍ ഏഴു ജഡ്ജിമാരും തനിക്ക് നഷ്ടപരിഹാരമായി 14 കോടി രൂപ ഏഴു ദിവസത്തിനകം നല്‍കണമെന്നാണ് ജസ്റ്റിസ് കര്‍ണന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
കൂടാതെ, സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും വിരമിച്ചതും സിറ്റിങ് ജഡ്ജിമാരുമായ 20 പേര്‍ക്കെതിരെ അന്വേഷണം നടത്തി പാര്‍ലമെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ ഡിജിപി സുരജിത് കര്‍, ചീഫ് ജസ്റ്റിസ് കര്‍ണന്റെ വീട്ടിലെത്തി സുപ്രീംകോടതി മാര്‍ച്ച് 10ന് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അദ്ദേഹത്തിന് കൈമാറി.
മാര്‍ച്ച് 31ന് മുന്‍പ് സുപ്രീംകോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍, കോടതി മുന്‍പാകെ ഹാജരാകില്ലെന്ന് ജസ്റ്റിസ് കര്‍ണന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹറിനും മറ്റു ആറ് ജഡ്ജിമാര്‍ക്കുമെതിരെ 1989ലെ പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.