Friday, April 26, 2024
Homeപ്രാദേശികംജയിക്കുമെന്ന വിശ്വാസത്താല്‍ പത്തനംതിട്ടയില്‍ മൂന്നു സ്ഥാനാര്‍ത്ഥികള്‍

ജയിക്കുമെന്ന വിശ്വാസത്താല്‍ പത്തനംതിട്ടയില്‍ മൂന്നു സ്ഥാനാര്‍ത്ഥികള്‍

ജയിക്കുമെന്ന വിശ്വാസത്താല്‍ നയിക്കപ്പെടുന്ന മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ പത്തനംതിട്ടയില്‍ കളം നിറഞ്ഞുകളിക്കുമ്ബോള്‍ അവരെ നോക്കി ആരും പറഞ്ഞുപോകും, ‘വിശ്വാസം, അതല്ലേ എല്ലാം’ എന്ന്. മത്സരത്തിന്റെ പ്രവചനാതീതസ്വഭാവം അത് കാണിക്കുന്നു. വിശ്വാസം എന്ന പദമുയര്‍ത്തിയ കോലാഹലത്തിന് ഇത്രയേറെ സാക്ഷ്യം വഹിക്കേണ്ടിവന്ന മണ്ണും സമീപകാലത്തായി പത്തനംതിട്ടയല്ലാതെ മറ്റൊന്നില്ല. ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ കേന്ദ്രസ്ഥാനമായി മാറിയ പത്തനംതിട്ടയില്‍ അതുകൊണ്ടുതന്നെ പോരാട്ടത്തിന് എന്തെന്നില്ലാത്ത ചൂടാണ്.

നേരത്തേ കളത്തിലിറങ്ങി പ്രചരണരംഗത്തു മുന്നേറിയ ഇടതു സ്ഥാനാര്‍ത്ഥിയും പത്തനംതിട്ട നഗരം ഉള്‍പ്പെട്ട ആറന്മുള നിയോജകമണ്ഡലത്തിലെ എം.എല്‍.എയുമായ വീണാ ജോര്‍ജിനെ വിഷുദിനത്തില്‍ കണ്ടുമുട്ടിയത് ഇലവുംതിട്ടയില്‍ മഹാകവി മുലൂര്‍ സ്‌മാരക മന്ദിരത്തിലാണ്. പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ കൂട്ടം സ്ഥാനാര്‍ത്ഥിയോടുള്ള സ്നേഹവായ്പ് കലര്‍പ്പില്ലാതെ പ്രകടമാക്കുന്നു. സ്ഥാനാര്‍ത്ഥിക്ക് അമ്മമാരും ചേച്ചിമാരും കാരണവന്മാരുമെല്ലാം വിഷുക്കൈനീട്ടം നല്‍കി. എല്ലാവരുടെയും കൈയില്‍ മുത്തമിട്ട് ആദരവോടെ സ്ഥാനാര്‍ത്ഥി.

ശ്രീനാരായണ ഗുരുദേവന്റെ പാദസ്‌പര്‍ശമേറ്റ ഈ മണ്ണില്‍ നിന്നുള്ള വിഷുക്കൈനീട്ടം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിന്റെ വരുന്ന അഞ്ചു വര്‍ഷത്തെ വികസനത്തിനായുള്ള നിക്ഷേപമാകട്ടെയെന്ന് വീണാ ജോര്‍ജ് പ്രത്യാശിച്ചു. അവിടെ നിന്ന് അയിരൂരിലെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.

“നല്ല വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് നല്ല മുന്നേറ്റമുണ്ടാക്കാനായി. എല്ലായിടത്തും ലഭിക്കുന്ന സ്വീകരണങ്ങള്‍ അതു വ്യക്തമാക്കുന്നുണ്ട്. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ്. യു.ഡി.എഫ് പ്രചാരണരംഗത്തേയില്ല. തീര്‍ത്തും ദു‌ര്‍ബലമാണ് അവരുടെ പ്രവര്‍ത്തനം”- വീണാ ജോര്‍ജ് പറയുന്നു.

കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത് കാളകെട്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചാരണ പര്യടന വാഹനമെത്തുമ്ബോള്‍ ഉച്ചയ്ക്ക് പന്ത്രണ്ടര. കത്തുന്ന വെയിലത്ത് അകമ്ബടി പ്രാസംഗികന്‍ തകര്‍ക്കുന്നു: “ജനങ്ങളെ വേട്ടയാടുന്ന വര്‍ഗ്ഗീയശക്തികളെ ആട്ടിയോടിച്ചേ മതിയാവൂ. കര്‍ഷകരുടെ കടമെഴുതിത്തള്ളിയ രാഹുല്‍ഗാന്ധി നമ്മെ നയിക്കട്ടെ…”- പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. സമീപത്തെ കടകളിലെല്ലാം കയറിയിറങ്ങി വോട്ടര്‍മാരുടെ കൈപിടിച്ചു കുലുക്കിയും കുശലം പറഞ്ഞും നാട്ടുകാരനായി ആന്റോ നിറഞ്ഞു. ഒപ്പം കാഞ്ഞിരപ്പള്ളിയുടെ സ്വന്തം എം.എല്‍.എ പ്രൊഫ.എന്‍. ജയരാജുമുണ്ട്.

“യു.ഡി.എഫ് ഇക്കുറി കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടും. എല്‍.ഡി.എഫ് എന്തുകൊണ്ടാണ് പ്രചരണരംഗത്ത് ഇങ്ങനെ പിന്നിലായിപ്പോയതെന്ന് എനിക്കു മനസ്സിലാവുന്നില്ല. ബി.ജെ.പി അവരുടെ പ്രചാരണരീതിയുടെ സ്വഭാവം കൊണ്ട് നിറഞ്ഞുകാണുന്നുണ്ട്. ശബരിമലവിഷയത്തില്‍ പക്ഷേ അവരുടെ കാപട്യം ജനം തിരിച്ചറിയും. സുപ്രീംകോടതിയില്‍ കേസ് കൊടുത്തിട്ട് അവര്‍ തന്നെ കലാപമുണ്ടാക്കിയതല്ലേ? ഇതില്‍ സ്ഥിരതയുള്ള നിലപാടെടുത്തത് യു.ഡി.എഫാണ്”- ആന്റോ ആന്റണി പറഞ്ഞു.

വിഷുക്കണി ശബരിമലയില്‍ ദര്‍ശിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ വന്നിറങ്ങിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനെ കണ്ടുമുട്ടിയത് കറുകച്ചാലിലാണ്. പ്രവര്‍ത്തകരിലൊരാളുടെ വീട്ടില്‍ നിന്ന് ഉച്ചഭക്ഷണത്തിനു ശേഷം മൂന്നേകാലോടെ ചമ്ബക്കരയില്‍ കുടുംബസംഗമത്തിന് സുരേന്ദ്രനും സഹപ്രവര്‍ത്തകരുമെത്തി. സ്ത്രീകളടക്കമുള്ളവരുടെ വന്‍വരവേല്പ്. ആരതിയുഴിഞ്ഞും മറ്റും സ്ഥാനാര്‍ത്ഥിയെ സ്ത്രീകള്‍ സ്വീകരിക്കുന്നു, ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ഉത്സാഹിക്കുന്നു.

“മുമ്ബെങ്ങുമില്ലാത്ത പ്രതികരണമാണ് എനിക്കിവിടെ കിട്ടുന്നത്. നല്ല മുന്നേറ്റമുണ്ടാകുന്നുണ്ട്. നല്ല അടിയൊഴുക്ക് വോട്ടര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ക്രൈസ്‌തവ മേഖലയില്‍ നിന്നടക്കം നല്ല പ്രതികരണമുണ്ടാകുന്നു”- സുരേന്ദ്രന്‍ പറഞ്ഞു.

സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകരിലുണ്ടാക്കിയ ആവേശമാണ് ബി.ജെ.പി പ്രചാരണത്തിന് ഇന്ധനം. ആവേശത്തിരതള്ളല്‍ അനുകൂലമാകുമെന്ന പ്രതീക്ഷ അവരെ നയിക്കുന്നുണ്ട്. ശബരിമലയാണ് ഇതിന്റെ അന്തര്‍ധാരയെന്നാണ് അവരുടെ വിശ്വാസം. 2014-ല്‍ 1.39 ലക്ഷം വോട്ടു നേടിയ ബി.ജെ.പിക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 1.91 ലക്ഷത്തിലേക്കെത്തിക്കാനായി. അതു പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിലേക്കെത്തിക്കുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച്‌ ന്യൂനപക്ഷസ്വാധീന മണ്ഡലത്തില്‍.

3.59 ലക്ഷം വോട്ട് യു.ഡി.എഫും 3.03 ലക്ഷം വോട്ട് എല്‍.ഡി.എഫും നേടിയ 2014- ല്‍ 56181 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ ആന്റോ ആന്റണി വിജയിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ മേല്‍ക്കൈ ഇടതിനായി. തിരുവല്ല, റാന്നി, പത്തനംതിട്ട, അടൂര്‍ മണ്ഡലങ്ങള്‍ അവര്‍ പിടിച്ചപ്പോള്‍ കോന്നിയും കാഞ്ഞിരപ്പള്ളിയും യു.ഡി.എഫ് നിലനിറുത്തി. പൂഞ്ഞാറില്‍ സ്വതന്ത്രന്‍ പി.സി. ജോര്‍ജും. പതിനേഴായിരം വോട്ടിന്റെ മേല്‍ക്കൈ 2016-ല്‍ പത്തനംതിട്ടയിലാകെ ഇടതിനുണ്ടായെന്നും അതിനു മുകളിലേക്ക് ലീഡുയര്‍ത്തി ജയിക്കുമെന്നുമാണ് ഇടത് അവകാശവാദം.

ശബരിമല, പ്രളയം എന്നീ വിഷയങ്ങള്‍ അനുകൂലമാകുമെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ് ആന്റോ ആന്റണിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിലേക്കുയരുമെന്നാണ് അവകാശപ്പെടുന്നത്. പ്രളയദുരന്തത്തിന് ഇരയായവര്‍ക്കുള്ള ധനസഹായം റാന്നിയിലൊക്കെ ഇനിയും നിരവധി കച്ചവടക്കാര്‍ക്ക് കിട്ടാനുണ്ടെന്നും ആ എതിര്‍പ്പുകള്‍ സര്‍ക്കാരിന് വിനയാകുമെന്നുമാണ് പറയുന്നത്. എന്നാല്‍, പ്രളയദുരന്തമുണ്ടായപ്പോള്‍ നിറഞ്ഞുനിന്നത് വീണാ ജോര്‍ജ് അടക്കമുള്ള നാല് ഇടത് എം.എല്‍.എമാരാണെന്നും സിറ്റിംഗ് എം.പിയായിരുന്ന ആന്റോ ആന്റണിയെ കാണാനേ ഇല്ലായിരുന്നുവെന്നും ഇടതുപക്ഷം തിരിച്ചടിക്കുന്നു. ജനം ഇതു തിരിച്ചറിയുന്നുണ്ടെന്നാണ് വാദം.

മണ്ഡലത്തില്‍ ക്രൈസ്‌തവര്‍ മാത്രം 38 ശതമാനമുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിനാണ് മേല്‍ക്കൈ. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മേഖലയില്‍ കത്തോലിക്കാ സ്വാധീനവും തിരുവല്ലയില്‍ മാര്‍ത്തോമ്മാ സ്വാധീനവുമുണ്ട്. പല പോക്കറ്റുകളിലും മുസ്‌ലിംസ്വാധീനവുമുണ്ട്. പത്തനംതിട്ട പട്ടണമുള്‍പ്പെട്ട ആറന്മുളയിലെ ഓര്‍ത്തഡോക്‌സ് സ്വാധീനം ആറന്മുളയില്‍ 2016‌-ല്‍ ആ വിഭാഗത്തില്‍പെട്ട വീണയ്ക്ക് തുണയായെന്ന് യു.ഡി.എഫ് കരുതുന്നു. സഭാതര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം ഇക്കുറി സര്‍ക്കാരിനെതിരായത് തുണയാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

ന്യൂനപക്ഷ സ്വാധീനമാണ് ബി.ജെ.പിക്ക് വിനയായി നില്‍ക്കുന്നതെങ്കിലും ശബരിമലയുടെ പേരില്‍ ശക്തമായ അടിയൊഴുക്ക് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇരുമുന്നണികളില്‍ നിന്നും അതുണ്ടാവാം. കോന്നി, കാഞ്ഞിരപ്പള്ളിമേഖലകളില്‍ ഇത് ദൃശ്യമാണ്. അടിയൊഴുക്ക് ബാധിക്കുക യു.ഡി.എഫിനെയെന്ന് ഇടതും ഇടതിനെയെന്ന് യു.ഡി.എഫും പറയുന്നിടത്താണ് ബി.ജെ.പി സാദ്ധ്യതകളെ ചൊല്ലിയുള്ള ആകാംക്ഷ കനപ്പിക്കുന്നത്.

എല്‍.ഡി.എഫ്: അനുകൂലം- ഓര്‍ത്തഡോക്‌സ് സ്വാധീന മണ്ഡലത്തില്‍ സി.എം. സ്റ്റീഫനു ശേഷം ആ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി, പ്രചാരണത്തിലെ മേല്‍ക്കൈ, എം.എല്‍.എ എന്ന നിലയിലെ സ്വീകാര്യത.

പ്രതികൂലം- സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ എതിര്‍വികാരം, ശബരിമല വിഷയത്തിലെ പ്രചാരണങ്ങള്‍ സൃഷ്‌ടിക്കാവുന്ന അടിയൊഴുക്കുകള്‍, മണ്ഡലത്തിലെ യു.ഡി.എഫ് സ്വാധീനം.

 യു.ഡി.എഫ്: അനുകൂലം- മണ്ഡലത്തിലെ പരമ്ബരാഗത സ്വാധീനം, ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിന്റേത് അടക്കമുള്ള നിലപാടുകള്‍, പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട പരാതികള്‍.

പ്രതികൂലം- ആറന്മുള എം.എല്‍.എ എന്ന നിലയിലെ വീണയുടെ സ്വീകാര്യത, ബി.ജെ.പി സൃഷ്ടിക്കുന്ന ഓളം ഉണ്ടാക്കിയേക്കാവുന്ന അടിയൊഴുക്കുകള്‍.

ബി.ജെ.പി: അനുകൂലം- കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം സൃഷ്ടിച്ച ആവേശം, ശബരിമല ഇഫക്ടില്‍ പ്രതീക്ഷിക്കുന്ന അടിയൊഴുക്കുകള്‍.

പ്രതികൂലം- മണ്ഡലത്തിലെ ക്രൈസ്തവ, മുസ്ലിം സ്വാധീനം, വോട്ടുനില ഗണ്യമായി ഉയര്‍ത്തുകയെന്ന വെല്ലുവിളി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments