ശബരിമല യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ നെഞ്ച് തകര്‍ത്തേ യുവതികള്‍ മലചവിട്ടുള്ളൂവെന്നായിരുന്നു സുപ്രീം കോടതി വിധിക്ക് പിന്നാലെയും രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചത്. വിധിക്ക് പിന്നാലെ ബുധനാഴ്ച നട തുറന്നതോടെ ശബരിമലയിലും പമ്പയിലും രാഹുലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം അക്രമത്തിലേക്ക് കടക്കുകയായിരുന്നു.
ഇതോടെ രാഹുലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പോലീസ് അറസ്റ്റിലായ പിന്നാലെ പോലീസ് വാഹനത്തില്‍ നിന്നും ലൈവ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍.
രാഹുലിന്‍റെ വാക്കുകള്‍ ഇങ്ങനെ
“ഞങ്ങളെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റുകയാണ്. ഞാനടക്കം ഇരുപതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്നാല് ദിവസം ജയിലില്‍ തള്ളാനാണ് ഇവരുടെ പ്ലാന്‍. ഞങ്ങളാരും ചെയ്യാത്ത കുറ്റത്തിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. രാത്രി മൂന്ന് മണിയായിട്ടും ഭക്ഷണം ലഭിച്ചില്ലായിരുന്നു. ഇപ്പോള്‍ ഞങ്ങളാണ് ആഹാരം വാങ്ങിയത്. ഞങ്ങളോട് കാണിക്കുന്നത് അനീതിയാണ്. ഇനി ഒരുപക്ഷേ ഇങ്ങനെ ഫ്രീ ആയി സംസാരിക്കാന്‍ സാധിച്ചെന്ന് വരില്ല. നമ്മുടെ അമ്മമാരോട് പറയണം. വരാനിരിക്കുന്ന ജിവസങ്ങളിലെ പ്രാര്‍ത്ഥനാ പരിപാടികള്‍ ഏറ്റെടുക്കണം. ഒരു കാരണവശാലും ആക്രമം ഉണ്ടാക്കരുത്. മഹാത്മാഗാന്ധിയുടെ പാതയിലേ പോകാവൂ. നമ്മുടെ മഹത്തരമായ ധര്‍മ്മയുദ്ധത്തിന് ഒരുകാരണവശാലും ചീത്തപ്പേര് കേള്‍പ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിത്തുതയോ അല്ല മറിച്ച് വിശ്വാസത്തിന്‍റെ പാതയില്‍ ഗാന്ധിയുടെ പാതയില്‍ മണികണ്ഠന് വേണ്ടി പ്രാര്‍ത്ഥനാ യജ്ഞം നടത്തണം.”
ഇരുപത്തിരണ്ടാം തീയതി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നു പ്രതീക്ഷിക്കാം എന്നായിരുന്നു രാഹുലിന്‍റെ വാക്കുകള്‍. ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിലെ യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് രാഹുലിനെ സന്നിധാനത്ത് അറസ്റ്റ് ചെയ്തത്. അതേസമയം തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതല്ലെന്നും ശബരിമല ഭക്തരെ പിന്തുണച്ച് നടക്കുന്ന പ്രതിഷേധങ്ങളില്‍ പൊതുപ്രവര്‍ത്തകനും ശബരിമല തന്ത്രികുടുംബാഗവുമായ താന്‍ സജീവമായി തന്നെ ഇടപെടുമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പോലീസ് കസ്റ്റഡിയിലായ രാഹുല്‍ ഈശ്വര്‍ ലൈവിൽ വന്നത് എങ്ങനെയാണ് എന്നത് മാത്രം ആർക്കും അറിയില്ല .