ശബരിമലയെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാൻ ബിജെപിയും സംഘപരിവാറും കരുക്കൾ നീക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്‍റെ ഭാഗമായാണ് ഓരോ ദിവസവും പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, അത് നടക്കില്ലെന്ന് മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു. ശബരിമല സംബന്ധിച്ചു തീരുമാനങ്ങള്‍ എടുക്കുന്നതു ദേവസ്വം ബോര്‍ഡാണെന്നു പറഞ്ഞ മുഖ്യമന്ത്രി ജനത്തെ ഭിന്നിപ്പിച്ചു നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതന്നും വ്യക്തമാക്കി. ക്രിമിനലുകളെ ഇറക്കിയാല്‍ ശക്തമായി നേരിടും. ഒരു ‘പിത്താട്ടവും’ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനുവദിക്കില്ല. നിയമവാഴ്ചയുള്ള രാജ്യത്ത് ക്രമസമാധാനനില പാലിക്കാന്‍ സര്‍ക്കാരിനു പൂര്‍ണചുമതലയുണ്ട്. പ്രശ്നമുണ്ടാക്കാന്‍ പുറപ്പെട്ടാല്‍ മോശമായ നിലയുണ്ടാകും- മുഖ്യമന്ത്രി തുറന്നടിച്ചു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു പരാതിപ്പെടുന്നവര്‍ ഏതാനും ആഴ്ചകള്‍ മുന്‍പുണ്ടായ പ്രളയത്തെക്കുറിച്ച് ഓര്‍ക്കണമെന്നും പുനര്‍നിര്‍മാണ പദ്ധതികളില്‍ ആദ്യം പരിഗണിച്ചത് ശബരിമലയെ ആണെന്നും പറഞ്ഞ പിണറായി വീണ്ടും വെള്ളപ്പൊക്കമുണ്ടായത് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും വ്യക്തമാക്കി. തന്നെ ചവിട്ടി കടലിലിടുമെന്ന് ബിജെപിയുടെ പ്രധാന നേതാവ് പരസ്യമായി പറഞ്ഞിരുന്നു അത്രയും ബലം അദ്ദേഹത്തിന്‍റെ കാലിനുണ്ടെന്ന് തോന്നുന്നില്ല. തന്‍റെ ശരീരം ചവിട്ട് കൊള്ളാത്ത ശരീരമല്ല. ബൂട്‌സിട്ട കാലുകൊണ്ടുള്ള ചവിട്ടേറ്റ ശരീരമാണിത്. എന്നുവച്ച് ബിജെപിക്കാര്‍ക്ക് കയറി കളിക്കാനുള്ള സ്ഥലമാണെന്ന് കണക്കാക്കേണ്ട. അങ്ങനെ വല്ല മോഹവുമുണ്ടെങ്കില്‍ അത് മനസില്‍വച്ചാല്‍ മതി. ഒരു ഭീഷണിയും ഒരുകാലത്തും താന്‍ വകവച്ചിട്ടി- മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ കോണ്‍ഗ്രസിന്‍റേത് വിചിത്രമായ നിലപാടാണ്. രാഹുല്‍ ഗാന്ധിയുടെ നിലപാടു വ്യക്തിപരം എന്നു പറയുന്ന കേരളത്തിലെ നേതാക്കള്‍ക്ക് അമിത് ഷായുടെ നിലപാടാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ശബരിമലയെ കൈപ്പിടിയില്‍ ഒതുക്കാൻ ബിജെപി കരുക്കൾ നീക്കുന്നു-മുഖ്യമന്ത്രി
RELATED ARTICLES