ഹിമാചലിൽ കനത്ത മഴയിലും പ്രളയത്തിലും ഒറ്റപ്പെട്ട മഞ്ജു വാര്യർ നായികയായ സിനിമാ സംഘം സുരക്ഷിതരെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. നിലവിലെ സ്ഥലത്തുള്ള ഏതാനും ചിത്രങ്ങൾ ഫേസ്ബുക് പോസ്റ്റായി സനൽ ഷെയർ ചെയ്യുകയായിരുന്നു. കയറ്റം എന്ന് പേരുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് സംഘം ഉത്തരേന്ത്യയിലേക്ക് പോയത്.
ഫേസ്ബുക് ചിത്രങ്ങളിൽ മഞ്ജു വാര്യർ ഇല്ലെങ്കിലും താരം സുരക്ഷിതയാണെന്ന് സഹോദരൻ മധു വാര്യർ ഉറപ്പു നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം സിനിമ സംഘം ഹിമാചലിൽ കുടുങ്ങിയത് വാർത്തയായിരുന്നു. ശേഷം ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ അധികൃതർ സംഘത്തിനുള്ള ആഹാരം ഉള്‍പ്പടെ എത്തിച്ചെന്നും ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് ശേഷം മടങ്ങാമെന്ന് സംഘം അറിയിച്ചതായും വ്യക്തമാക്കി. ഇവരെ കഴിഞ്ഞ ദിവസം രാത്രിയോടെ കോക്‌സാറിലെ ബേസ് ക്യാംപില്‍ എത്തിക്കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥയില്‍ മാറ്റം വന്നതോടെയാണ് സംഘത്തിന് തുടരാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്
റോഡ് ഗതാഗതം പുന:സ്ഥാപിക്കപ്പെട്ടെങ്കിലും ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ ബേസ് ക്യാമ്പിലേക്കില്ലെന്ന് സിനിമാക്കാരില്‍ നിന്നും വിവരം ലഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു. ‘ഛത്രു ഗ്രാമത്തിലേക്കുള്ള റോഡ് ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ടെന്ന് മാണ്ടി ജില്ലാ ഭരണകൂടം അറിയിച്ചു. എന്നാല്‍ തത്ക്കാലം കോക്‌സാര്‍ ബേസ് ക്യാമ്പിലേക്കില്ലെന്നും ചിത്രീകരണം പൂർത്തിയക്കാൻ കഴിയാഞ്ഞതിനാൽ ഛത്രുവില്‍ തന്നെ തങ്ങുകയാണെന്നും സിനിമാക്കാര്‍ അറിയിച്ചതായി വി മുരളീധരന്‍ ട്വീറ്റ് ചെയ്തു.
മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുത്താന്‍ ദൗത്യസേനയെ അയച്ചിരുന്നുവെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഏതാണ്ട് 22 കിലോമീറ്റര്‍ അകലെയുള്ള കോക്സാര്‍ എന്ന സ്ഥലത്താണ് ബേസ് ക്യാമ്പ്. അവിടേക്ക് അവരെ എത്തിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇത്രയും ദൂരം നടക്കേണ്ടി വരും. ഇനി നടക്കാന്‍ കഴിയാത്തവര്‍ക്ക് സ്ട്രച്ചര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സബ് കളക്ടരും അവിടെ എത്തിയിരുന്നു. ഭക്ഷണസാധനങ്ങളും മറ്റും എത്തിക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. ‘വാര്‍ത്താ വിനിമയം ദുഷ്‌കരമായ സ്ഥലത്താണ് അവരിപ്പോഴുള്ളത്. ബേസ് ക്യാമ്പിലെത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ. അവിടെ ഇപ്പോള്‍ ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന വിവരം. ബേസ് ക്യാമ്പിലെത്തിയാല്‍ വാഹനത്തില്‍ കൊണ്ടുവരാന്‍ സാധിക്കും.’ എന്നായിരുന്നു വി.മുരളീധരന്റെ ട്വീറ്റ്
ചോലയ്ക്കു ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്നചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ മണാലിയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവര്‍ ഹിമാചലില്‍ ഉണ്ട്. സനല്‍കുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുള്ളത്.