അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് സമയം അവസാനിച്ചു. കനത്ത മഴയില്‍ പൊതുവെ എല്ലായിടത്തേയും പോളിങ് മന്ദഗതിയിലായി. ഏറ്റവും കുറവ് പോളിങ് എറണാകുളത്താണ്.
ഉച്ചവരെ 50 ശതമാനത്തില്‍ തഴെയായിരുന്നു പോളിങ്. പിന്നീട് മഴ കുറഞ്ഞതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ കൂടുതലായി എത്തിത്തുടങ്ങി. മഴ കാര്യമായി ബാധിക്കാത്ത വട്ടിയൂര്‍ക്കാവിലും മഞ്ചേശരത്തും പോളിംഗ് സാധാരണ നിലയിലായിരുന്നു.
വട്ടിയൂര്‍ക്കാവില്‍ 64.4 ശതമാനം വോട്ട് രേഖപ്പെടുത്തി. കോന്നിയില്‍ 70.6, അരൂരില്‍ 75.9, മഞ്ചേശ്വരത്ത് 71.42 ശതമാനവും വോട്ട് രേഖപ്പെടുത്തി.
കനത്ത പോളിങ് അരൂർ മണ്ഡലത്തിലാണ്– 78.90%, കുറവ് എറണാകുളത്തും – 56.88%.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.68 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിങ്. ഇപ്പോഴത്തെ നിലയിൽ ഒരു മണ്ഡലവും ഇൗ പോളിങ് ശതമാനം കടക്കാൻ ഇടയില്ല. എറണാകുളം മണ്ഡലത്തിൽ പോളിങ് സമയം നീട്ടി നൽകില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. റീപോളിങ് വേണമെന്ന് ആദ്യം രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചെങ്കിലും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസർ തള്ളി.
കൂടുതൽ സമയം പോളിങ്ങിനായി ആവശ്യമെങ്കിൽ മാത്രം അനുവദിക്കാനാണു തീരുമാനം. 6 മണിക്ക് ക്യൂവിൽ നിൽക്കുന്നവരെ എത്ര വൈകിയാലും വോട്ടു ചെയ്യാൻ അനുവദിക്കാമെന്ന പതിവ് അറിയിപ്പാണ് ഏറ്റവും ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. കേരളത്തിലെ വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള പോളിങ് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. മൊത്തം 9,57,509 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലായി ഉള്ളത്.