സിപിഐഎം നായകത്വം വീണ്ടും സീതാറാം യെച്ചൂരിക്ക്. അഞ്ചു ദിവസമായി ഹൈദരാബാദില്‍ നടന്ന സിപിഐഎം ഇരുപത്തിരണ്ടാം പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 95 അംഗ കേന്ദ്ര കമ്മിറ്റി ആദ്യ യോഗം ചേര്‍ന്നാണ് സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. വിശാഖപട്ടണത്ത് 2015 ല്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്.17 അംഗ പൊളിറ്റ്ബ്യൂറോയെയും യോഗം തെരഞ്ഞെടുത്തു. തപൻ സെൻ, നീലോൽപൽ ബസു എന്നിവർ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങളാണ്. എ കെ പത്മനാഭൻ പിബിയിൽ നിന്നും ഒഴിവായി. എല്ലാ തെരെഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു. സിസിയില്‍ 19 പേര്‍ പുതുമുഖങ്ങളാണ്. കേരളത്തിൽ നിന്നും എം വി ഗോവിന്ദൻ, കെ രാധാകൃഷ്‌ണൻ എന്നിവർ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി. പി കെ ഗുരുദാസൻ കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഒഴിവായി. കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായിരുന്ന വിജൂ കൃഷ്‌ണൻ, മുരളീധരൻ, അരുൺ കുമാർ എന്നിവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി. വി എസ് അച്യുതാനന്ദൻ, പാലോളി മുഹമ്മദ്‌കുട്ടി, മല്ലു സ്വരാജ്യം, മദൻ ഘോഷ്, പി രാമയ്യ, കെ വരദരാജൻ എന്നിവർ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളാണ്. കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി രജീന്ദർ നേഗി, സഞ്ജയ് പരാട്ടെ എന്നിവരെയും പാർട്ടി കോൺഗ്രസ് തെരെഞ്ഞെടുത്തു.