ശബരിമലയിൽ അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്ത് യുവതി പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം. ശ്രീകോവിലിനു ചുറ്റും പ്രതിഷേധക്കാര്‍ കൈകള്‍ കോര്‍ത്തുപിടിച്ചാണ് പ്രതിഷേധിക്കുന്നത്. നടപ്പന്തലിലും പിന്നിട്ട് പതിനെട്ടാം പടികയറി യുവതി ദര്‍ശനത്തിനായി എത്തിയതായാണ് സംശയം. ദര്‍ശനത്തിനെത്തിയവരെ തിരികെ ഇറക്കാതെയാണ് പ്രതിഷേധക്കാര്‍ വലയം തീര്‍ത്തിരിക്കുന്നത്. രാത്രി 10.30 ഓടെ പടിപൂജ അവസാനിച്ച ശേഷം പരിശോധന നടത്താമെന്നാണ് പോലീസിന്റെ നിലപാട്. ഈ പരിശോധനയ്ക്കു ശേഷമെ സന്നിധാനത്തെത്തിയവരെ തിരികെ വിടുകയുള്ളു.
അതേസമയം ശബരിമലയില്‍ നടത്തിയ പ്രതിഷേധത്തില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ തകര്‍ത്ത അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ കത്ത് ഡിജിപിക്ക് കൈമാറി. ബസുകള്‍ തകര്‍ന്നതും ട്രിപ്പുകള്‍ മുടങ്ങിയതും ഉള്‍പ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോര്‍പറേഷനുണ്ടായതെന്നും നാശനഷ്ടത്തെപറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കോടതികളില്‍ പരാതി സമര്‍പ്പിക്കാനുള്ള നിര്‍ദേശം കൂടി നല്‍കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലുണ്ടായ പ്രതിഷേധത്തില്‍ തകര്‍ന്നത് 49 കെഎസ്‌ആര്‍ടിസി ബസുകളാണ്. ബസുകളുടെ ചില്ലുകളും ലൈറ്റും ഡിസ്പ്ലേ ബോര്‍ഡുകളും അക്രമികള്‍ തകര്‍ത്തിരുന്നു. പമ്ബയില്‍ ഉണ്ടായ പ്രതിഷേധത്തില്‍ മാത്രം 23 ബസുകള്‍ക്ക് നാശനഷ്ടം ഉണ്ടായി. പമ്ബയിലെ പ്രതിഷേധ സമരത്തിലുണ്ടായ നഷ്ടം മാത്രം 63,0500 രൂപയുടേത്. മറ്റുള്ള സ്ഥലങ്ങളിലെ പ്രതിഷേധത്തില്‍ 89,000 രൂപയുടെ നഷ്ടമുണ്ടായി. ബസുകള്‍ക്ക് തകരാര്‍ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപ. കെഎസ്‌ആര്‍ടിസിയുടെ വരുമാനനഷ്ടം 46,00,000. ആകെ നഷ്ടം 53,19,500 രൂപ.
പ്രതിഷേധത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ വസ്തുവകകള്‍ തകര്‍ക്കപ്പെട്ടാല്‍ ആ നഷ്ടം ആക്രമണത്തിനു നേതൃത്വം നല്‍കിയ വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ഈടാക്കണമെന്ന് 2003ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതിയും സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കൂടി ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം ഈടാക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കിയത്.