ശബരിമലയില്‍ സിപിഎം സ്‌പോണ്‍സേര്‍ഡ് നാടകമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. ശബരിമല പ്രശ്‌നത്തിന്റെ അടിവേരുകള്‍ അന്താരാഷ്ട്ര തലത്തില്‍ വരെയുണ്ടെന്നു ശ്രീധരന്‍പിള്ള പറഞ്ഞു . ഭീകരരുമായും ഇതിന് ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്‍ഐഎ പോലുള്ള കേന്ദ്ര എജന്‍സികള്‍ സംഭവം അന്വേഷിക്കണം. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടണമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി സിപിഎം നടത്തിയ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് മനിതി സംഘം ശബരിമലയില്‍ എത്തിയത്. സിപിഎമ്മാണ് അവരെ കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പോലീസ് പ്രവര്‍ത്തിച്ചത്. ശബരിമലയെ തകര്‍ക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയിലെത്തിയ മനിതി സംഘത്തെ വെറുതെ വിട്ടത് ശരിയായില്ല. സര്‍ക്കാര്‍ സ്‌പോണ്‍സറിലാണ് രഹ്ന ഫാത്തിമ ഉള്‍പ്പെടെയുള്ളവര്‍ ശബരിമലയില്‍ എത്തിയത്. ഇവര്‍ക്കെതിരെ ഇപ്പോള്‍ പല കേസുകളും ഉണ്ട്. രഹ്ന ഫാത്തിമമാരുടെ സംഘമാണ് ഇന്ന് ശബരിമലയിലെത്തിയത്. ഇവരെ സംബന്ധിച്ച കേന്ദ്ര ഇന്റലിജന്‍സ് വിവരം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ പോര്‍ക്കളമാക്കി നിര്‍ത്തുകയാണ് സിപിഎമ്മിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍ നിന്നും ഹിന്ദുമത വിശ്വാസികള്‍ പോലുമല്ലാത്ത ഒട്ടേറെ പേരെ ഉള്‍പ്പെടുത്തി ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ നാടകം. ശനിയാഴ്ച രാത്രി ശബരിമലയില്‍ ബിജെപി നേതാക്കളുണ്ടായിരുന്നു. പൊലീസ് ഇവരോട് ക്രൂരമായി പെരുമാറി. രാത്രിയുടെ മറവില്‍ നടന്ന പൊലീസിന്റെ ക്രൂരത പുറം ലോകം അറിഞ്ഞില്ല. ബിജെപി ആശങ്കപ്പെട്ടത് പോലെയാണ് കാര്യങ്ങള്‍. അവസരം കിട്ടിയാല്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന് സിപിഎം പിന്തുണയ്ക്കും. മനിതി പ്രവര്‍ത്തകര്‍ത്ത് മധുരയില്‍ നിന്ന് തന്നെ കേരള പൊലീസിന്റെ സംരക്ഷണം ഉണ്ടായിരുന്നു. ഇതിന് പൊലീസിന് എങ്ങനെ സാധിച്ചുവെന്നും ബിജെപി അധ്യക്ഷന്‍ ചോദിക്കുന്നു.
ശബരിമലയില്‍ സിപിഎം സ്‌പോണ്‍സേര്‍ഡ് നാടകമെന്ന് ശ്രീധരൻപിള്ള;നാളെ പ്രതിഷേധ ദിനം
RELATED ARTICLES