സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതില്‍ മതനിരപേക്ഷതയുടെയും മസൗഹാര്‍ദ്ദത്തിന്റെയും സംഗമമാകുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങളിലേയും എല്ലാ സമുദായങ്ങളിലേയും സമൂഹത്തിലെ വ്യത്യസ‌്ത തുറകളിലേയും ഉള്‍പ്പെടെ എല്ലാ വിഭാഗം സ‌്ത്രീകളും രംഗത്തിറങ്ങും. ഇത‌് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പരിപാടിയായി വ്യാഖ്യാനിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കവെ കോടിയേരി പറഞ്ഞു. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പരിപാടിയായി ആദ്യം മുതലേ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉയര്‍ന്നുവന്ന ഒരു ആശയമാണിത‌്. അതിന‌് സര്‍ക്കാറും എല്‍ഡിഎഫും പിന്തുണകൊടുത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ‌് അതുമായി ബന്ധപ്പെട്ടവരെ വിളിച്ചത‌്. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ ഏകീകരണത്തിനാണ‌് ആര്‍എസ‌്‌എസ‌് ശ്രമിച്ചത‌്. ഹിന്ദുത്വ ധ്രുവീകരണത്തിന‌് ശ്രമിക്കുമ്ബോള്‍ ഹിന്ദുക്കളേയും മുസ്ലീം ധ്രുവീകരണത്തിന‌് ശ്രമിക്കുമ്ബോള്‍ മുസ്ലീങ്ങളെയും അണിനിരത്തിത്തന്നെയാണ‌് ചെറുത്ത‌് തോല്‍പിക്കേണ്ടത‌്. ഹിന്ദുക്കള്‍ ആകെ യുവതീ പ്രവേശനത്തിന‌് എതിരാണ‌് എന്ന‌് വരുത്താനാനായിരുന്നു ശ്രമം അതുകൊണ്ടാണ‌് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചത‌്. 194 സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തതോടെ ആര്‍എസ‌്‌എസിന്റെ ഹിന്ദുത്വ അജണ്ട പൊളിക്കാനായി. ആദ്യഘട്ടത്തില്‍ ഇതിന്റെ ഭാഗമായി ചിന്തിച്ചിരുന്നവര്‍ പോലും പിന്നീട‌് നിലപാട‌് മാറ്റി. മറിച്ച‌് ഇൗ യോഗത്തില്‍ എല്ലാവരെയും പങ്കെടുപ്പിച്ചിരുന്നെങ്കില്‍ ആര്‍എസ‌്‌എസും സംഘപരിവാറും നടത്തുന്ന പ്രചാരണം നേരെ മറിച്ചാകുമായിരുന്നു. മതിലിന‌് വര്‍ഗീയ നിറം കൊടുക്കാന്‍ ശ്രമിച്ചത‌് മുസ്ലീംലീഗാണ‌്. ഇതിന‌് കോണ്‍ഗ്രസ‌് പിന്തുണ കൊടുക്കുകയായിരുന്നു. എല്ലാ ഘട്ടത്തിലും ഇത്തരം വര്‍ഗീയ നിലപാടാണ‌് കോണ്‍ഗ്രസ‌് സ്വീകരിച്ചത‌്. ഇത്തരം നീക്കങ്ങളാണ‌് കോണ്‍ഗ്രസിനെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തിയത‌്. ഇനിയെങ്കിലും ഈ സമീപനങ്ങളില്‍ നിന്നും കോണ്‍ഗ്രസ‌് പിന്‍മാറണം.
നവോത്ഥാന മുന്നേറ്റങ്ങളില്‍ എല്ലാ മത–സാമുദായിക വിഭാഗങ്ങളുടേയും പങ്കാളിത്തം ഉണ്ടായിട്ടുണ്ട‌്. വനിതാ മതില്‍ അതിന്റെ ഉയര്‍ന്ന രൂപമായി മാറും. ഈ വിഭാഗങ്ങളുടെയെല്ലാം പങ്കാളിത്തവുമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളാകെയും മതിലിന്റെ ഭാഗമാകും. കര്‍ദ്ദിനാള്‍ ജോര്‍ജ‌് ആലഞ്ചേരി പിതാവ‌് ഉള്‍പ്പെടെ നടത്തിയ പ്രതികരണം ഇതാണ‌് വ്യക്തമാക്കുന്നത‌്. സിപിഐ എമ്മുമായി ബന്ധപ്പെട്ടുള്ള സംഘടനകള്‍ മാത്രം 30 ലക്ഷത്തിലേറെ പേര്‍ മതിലില്‍ അണിനിരക്കുമെന്ന‌് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മറ്റ‌് സംഘടനകളും സ‌്ത്രീ സമൂഹവുമെല്ലാം ചേരുമ്ബോള്‍ പങ്കാളിത്തം 40 ലക്ഷത്തിന‌് മുകളിലാകും. മതിലിന്റെ പ്രചരണാര്‍ഥം 15,000 കേന്ദ്രങ്ങളില്‍ വനിതാ സംഗമം നടന്നു. 2000 ത്തോളം കാല്‍നട പ്രചാരണ ജാഥകള്‍ നടന്നുവരുന്നു. ഇതിനകം വനിതകള്‍ 30 ലക്ഷം വീടുകള്‍ സന്ദര്‍ശിച്ചു. 40 ലക്ഷം വീടുകള്‍ കൂടി സന്ദര്‍ശിക്കും. സ‌്ത്രീകളുടെ 25,000 സ‌്ക്വാഡുകളാണ‌് പ്രവര്‍ത്തിക്കുന്നത‌്. മതില്‍ പൊളിക്കാന്‍ ആര്‍എസ‌്‌എസും സംഘപരിവാറും ശക്തമായ പ്രചാരമാണ‌് നടത്തുന്നത‌്. കോണ്‍ഗ്രസും ആര്‍എസ‌്‌എസിന്റെ അതേ നിലപാടാണ‌് സ്വീകരിക്കുന്നത‌്. അത്തരം പ്രചാരണങ്ങള്‍ ഒന്നും മതിലിന്റെ വിജയത്തെ ബാധിക്കില്ല. എന്ന‌് മാത്രമല്ല, എതിര്‍ പ്രചാരണങ്ങള്‍ പ്രസക്തി വര്‍ധിപ്പിക്കുകയാണ‌് ചെയ‌്തത‌്. വിവാദങ്ങള്‍ മതിലിന്റെ പ്രചാരണത്തിന‌് പ്രയോജനവുമായി. മതിലിന‌് സര്‍ക്കാറിന്റെ ഒരു സഹായവും തേടേണ്ടതില്ല. സ‌്ത്രീകളെ പങ്കെടുപ്പിക്കുന്നതിന‌് സര്‍ക്കാരിന്റെ ഒരു പൈസ പോലും ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍എസ‌്‌എസിന‌് തുടക്കം മുതലേ വ്യത്യസ‌്ത നിലപാടാണ‌്. അത്തരം നിലപാട‌് സ്വീകരിക്കാന്‍ അവര്‍ക്ക‌് സ്വാതന്ത്ര്യവുമുണ്ട‌്. ആര്‍എസ‌്സിന്റെ തൊഴുത്തില്‍ എന്‍എസ‌്‌എസിനെ കെട്ടാന്‍ ശ്രമിക്കുന്നതിനെ മാത്രമാണ‌് സിപിഐ എം എതിര്‍ക്കുന്നതെന്നും ചോദ്യത്തിന‌് മറുപടിയായി കോടിയേരി പറഞ്ഞു.