ഡൽഹി ഓറിയന്റൽ ബാങ്കിൽ നിന്നും ആഭരണ വ്യാപാരികൾ 389.85 കോടി രൂപ തട്ടി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്വാരക ദാസ് ജുവല്ലറി നടത്തിപ്പുകാർക്കെതിരേ സിബിഐ കേസെടുത്തു ഓറിയന്റൽ ബാങ്ക് കൊമേഴ്സിന്റെ പരാതിയിലാണു നടപടി. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ഗ്രേറ്റർ കൈലാഷ് രണ്ട് ശാഖയിൽനിന്ന് 2007 മുതൽ പല തവണയായി വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ജാമ്യപത്രം ഹാജരാക്കി വായ്പ നേടിയെന്നാണു കണ്ടെത്തൽ. ഡൽഹിയിലെ പഞ്ചാബിബാഗ് സ്വദേശികളായ സഭ്യ സേഠ്, റീത്ത സേഠ് എന്നിവരുടെയും സരായ്കാലെ ഖാൻ നിവാസികളായ കിഷൻ കുമാർ സിംഗ്, രവി കുമാർ സിംഗ് എന്നിവരുടെയും ഉടമസ്ഥതയിലുള്ളതാണു ദ്വാരകദാസ് സേത്ത് ഇന്റർനാഷനൽ. കേസിലെ പ്രധാനപ്രതി സഭ്യ സേഠ് വിദേശത്തേക്കു കടന്നതായാണു സൂചന. ബാങ്കിൽ തട്ടിപ്പു കാട്ടിയ ശേഷം ദുബായിലേക്കു കടന്ന സഭ്യ അവിടെ ഫ്രെയ ട്രേഡിംഗ് കന്പനി എന്ന പേരിൽ സ്ഥാപനം ആരംഭിച്ചുവെന്നാണു വിവരം. പത്തുമാസത്തിലേറെയായി സഭ്യ സേത്തും മറ്റു ഡയറക്ടർമാരും കുടുംബാംഗങ്ങളുമൊത്ത് ഒളിവിലാണ്. ഇടപാടുകാർ മറുപടി നൽകാത്തതിനെത്തുടർന്ന് 2017 ഓഗസ്റ്റ് 16ന് ഓറിയന്റർ ബാങ്ക് അധികൃതർ സിബിഐയെ സമീപിച്ചിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ വ്യാഴാഴ്ച മാത്രമാണു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണു ദ്വാരകദാസ് ജ്വല്ലറി ശാഖയിൽ സിബിഐ റെയ്ഡ് നടത്തിയത്.