കല്ലട ബസില്‍ യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവം മനസ്സിലാക്കി യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെല്‍പ് ലൈന്‍ നമ്പർ സർക്കാർ തുറന്നു. അതേസമയം കർശന നടപടിയുടെ ഭാഗമായി സര്‍വീസ് നടത്തുന്ന എല്ലാ ബസുകളുടെയും രേഖകള്‍ ഹാജരാക്കാന്‍ കല്ലടയ്ക്ക് നിര്‍ദേശം നല്‍കി. പെര്‍മിറ്റില്ലാതെ കല്ലട സര്‍വീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. സ്പീഡ് ഗവര്‍ണര്‍ ഇല്ലാതെ വാഹനങ്ങള്‍ നിരത്തില്‍ ഓടിയാല്‍ തടയാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ ഓടിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.അതേസമയം ദീര്‍ഘദൂര യാത്രകളില്‍ യാത്രക്കാര്‍ക്കുണ്ടായ നിരവധി ദുരനുഭവങ്ങളുടെ തുറന്നുപറച്ചിലുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് ഹെല്‍പ് ലൈന്‍ നമ്ബര്‍ തുറന്നു. 8281786096 എന്ന നമ്ബറിലേക്ക് വിളിച്ച് പരാതി പറയാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം യാത്രക്കാരെ മര്‍ദിച്ച കേസില്‍ അറസ്റ്റിലായ കല്ലട ബസിലെ ഏഴ് ജീവനക്കാരെ റിമാന്‍ഡ് ചെയ്തു. വധശ്രമം, മോഷണം അടക്കമുളള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കല്ലട ബസ്സിലെ ദുരനുഭവം; യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെല്‍പ് ലൈന്‍ നമ്പർ
RELATED ARTICLES