Friday, April 26, 2024
HomeKeralaശബരിമല: ദുരന്തനിവാരണം ഏകോപിപ്പിക്കാന്‍ അടിയന്തിര ദുരന്തനിവാരണകേന്ദ്രങ്ങള്‍ സജ്ജം

ശബരിമല: ദുരന്തനിവാരണം ഏകോപിപ്പിക്കാന്‍ അടിയന്തിര ദുരന്തനിവാരണകേന്ദ്രങ്ങള്‍ സജ്ജം

മണ്ഡല-മകരവിളക്ക് ഉല്‍സവകാലത്ത് ശബരിമലയില്‍ ദുരന്തനിവാരണത്തിനായി സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിര കാര്യനിര്‍വ്വഹണ കേന്ദ്രങ്ങള്‍ അഥവാ ഇ.ഒ.സി സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. നിലയ്ക്കല്‍ മുഖ്യ കേന്ദ്രമാക്കികൊണ്ട് പമ്പയിലും സന്നിധാനത്തുമാണ് ഇ.ഒ.സികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തന സജ്ജമായ ജീവനക്കാരുടെ സാന്നിധ്യവുമാണ് ഇ.ഒ.സികളുടെ പ്രത്യേകത. ദുരിതം നേരിടേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ മുഴുവന്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയാണ് അടിയന്തിര കാര്യനിര്‍വ്വഹണ കേന്ദ്രങ്ങളുടെ ചുമതല. ഓരോ ഇ.ഒ.സിയിലും 6 വീതം ദുരന്തനിവാരണ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 18പേരാണുള്ളത്. ഇതിനുപുറമെ പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവിഭാഗം എന്നീ വകുപ്പുകളുടെ ഓരോ പ്രതിനിധികളും നിലയ്ക്കല്‍ മുഖ്യകേന്ദ്രത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഹസാര്‍ഡ് അനലിസ്റ്റും ഡ്യൂട്ടിയിലുണ്ടാകും. ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടായാല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവിഭാഗം, എന്‍.ഡി.ആര്‍.എഫ് തുടങ്ങി വിവിധവകുപ്പുകളെ ഏകോപിപ്പിക്കുകയും ആവശ്യമായ വിവരങ്ങള്‍ കൈമാറ്റം ചെയ്യുകയും ആശയവിനിമയം കാര്യക്ഷമമാക്കുകയാണ് ഇ.ഒ.സികളുടെ ചുമതല. ഇതിനുള്ള വയര്‍ലെസ്, ഹോട്ട്‌ലൈന്‍, വി.എച്ച്.എഫ്, മെഗാഫോണ്‍, മൊബൈല്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സംവിധാനവും കാര്യക്ഷമമാണ്. വിപുലമായ വാട്‌സ്അപ്പ് ശൃംഖലയും ഇതിനുണ്ട്.

ദര്‍ശനത്തിനെത്തുന്നവരുടെയും തിരിച്ചിറങ്ങുന്നവരുടേയും സന്നിധാനത്തുള്ളവരുടെ എണ്ണം അതത് സമയം തരംതിരിച്ചെടുത്ത് രേഖപ്പെടുത്തി സൂക്ഷിക്കുന്നതും ഇ.ഒ.സിയിലാണ്. കാലാവസ്ഥ മുന്നറിയിപ്പുകള്‍, മഴയുടെ കണക്കുകള്‍, വിവിധ ഡാമുകളിലെ ജലനിരപ്പിന്റെ തോത് എന്നിവ കണക്കാക്കി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതും ഇവിടെനിന്ന് തന്നെ. വിവിധ വകുപ്പുകളുടെ ഫോണ്‍ നമ്പറുകള്‍, റിസോഴ്‌സ് ഇന്‍വെന്ററി എന്നിവയും ഇ.ഒ.സിയില്‍ ലഭിക്കും. ഇ.ഒ.സിയുടെ ഫോണ്‍ നമ്പറുകള്‍ നിലയ്ക്കല്‍: 04735 205225, 9188296118, പമ്പ: 04735 203295, 9188294118, സന്നിധാനം: 04735 202984, 9188295119

RELATED ARTICLES
- Advertisment -

Most Popular

Recent Comments