അശ്ലീല വെബ് സൈറ്റുകൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ തയ്യാറായി നിൽക്കുന്നു. പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുവാൻ കേന്ദ്രം നീക്കം ആരംഭിച്ചു . ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കേന്ദ്രം നടപടി തുടങ്ങിയത്. പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി 827 സൈറ്റുകള്‍ അടച്ചുപൂട്ടാനാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 27നായിരുന്നു വെബ് സൈറ്റുകള്‍ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നിര്‍ദേശം ലഭിച്ചത് ഒക്ടോബര്‍ എട്ടിനാണ്. തുടര്‍ന്നാണ് ഇത്തരം നടപടിയിലേക്ക് മന്ത്രാലയം നീങ്ങിയത്. പരാതികളുടെ അടിസ്ഥാനത്തില്‍ നൂറ് കണക്കിന് അശ്ലീല സൈറ്റുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നുവെങ്കിലും ആയിരക്കണക്കിന് പോണ്‍ സൈറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്.