സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി.

സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയര്‍ത്തും. ഇൗജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. ലഫ്റ്റനന്‍റ് ജനറല്‍ ധീരജ് സേത്താണ് പരേഡ് നയിക്കുക. 144 അംഗ ഇൗജിപ്ത് സൈനികസംഘവും പരേഡിന്‍റെ ഭാഗമാകും. കേരളം അടക്കം 14 സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ ഇത്തവണയുണ്ട്. സ്ത്രീശക്തീകരണമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന്‍റെ വിഷയം. 479 കലാകാരന്മാരുടെ കലാവിരുന്നും പരേഡിന്‍റെ ഭാഗമാകും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പരേഡ് കാണാന്‍ മുന്‍നിരയിലുണ്ടാകും.