Friday, April 26, 2024
HomeKeralaകവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്‍മ കോളജ് അധ്യാപിക ദീപാ നിശാന്ത്

കവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്‍മ കോളജ് അധ്യാപിക ദീപാ നിശാന്ത്

കവിതാ കോപ്പിയടിക്ക് ശേഷം വീണ്ടും വിവാദത്തിലകപ്പെട്ട് കേരള വര്‍മ കോളജ് അധ്യാപിക ദീപാ നിശാന്ത്. ഇത്തവണ ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് മണ്ഡലത്തില്‍ മികച്ച പര്യടനം നടത്തുന്നതില്‍ അസൂയ പൂണ്ടാണ് ദീപാ നിശാന്തിന് സമനില തെറ്റിയത്. രമ്യ ഹരിദാസ് മണ്ഡലത്തില്‍ പാട്ടു പാടിയും ഡാന്‍സ് ചെയ്തും നടത്തിയ വേറിട്ട തെരഞ്ഞെടുപ്പ് പര്യടനം കണ്ട് മണ്ഡലം കൈവിട്ടു പോകുന്നുവോ എന്ന തോന്നലില്‍ ഫെയ്‌സ്ബുക്കില്‍ ദീപയുടേതായി നിലവിളി ഉയരുകയായിരുന്നു.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട് എന്നായിരുന്നു രമ്യക്കെതിരെ അവര്‍ ഉന്നയിച്ചതിലെ ആക്ഷേപങ്ങളിലൊന്ന്. രമ്യയുടെ പ്രചാരണ രീതിയില്‍ കലി തുള്ളിയിട്ട പോസ്റ്റിനെതിരെയും രമ്യയെ അനുകൂലിച്ചുമാണ് കമന്റുകള്‍ മിക്കതും. ഇതോടെ നിവൃത്തിയില്ലാതെ കമന്റ് ബോക്‌സപൂട്ടുകയായിരുന്നു ദീപാ നിശാന്ത്.

അതേ സമയം ദീപാ നിശാന്തിന്റെ പോസ്റ്റിനു കിട്ടിയ പ്രതികരണത്തേക്കാള്‍ ഇരട്ടിയിലധികമുണ്ട് ബോക്‌സില്‍ വന്ന കമന്റിന്. ഹഫ്‌സ മോള്‍ എന്ന അക്കൗണ്ടില്‍ നിന്നു വന്ന ആ കമന്റ് ഇങ്ങനെയാണ്: അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ. അപ്പോള്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാം.വിട്ടേക്ക്..
പിന്നെ, കേരളത്തിലെ 20 സീറ്റുകളില്‍ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരന്‍, പെരുംകള്ളന്‍ ഒക്കെ ഉണ്ടായിട്ടും ടീച്ചര്‍ വിമര്‍ശിക്കാന്‍ കണ്ടെത്തിയ സ്ഥാനാര്‍ഥി കൊള്ളാം..
മനസ്സ് ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ,
ഒരു സവര്‍ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം.
ദീപാ നിശാന്തിന്റെ പോസ്റ്റിനു കിട്ടിയ ലൈക്ക് ആറായിരത്തോളമേയുള്ളു.എന്നാല്‍ ഈ കമന്റിന് കിട്ടിയത് പന്ത്രണ്ടായിരത്തിലധികവും.

രമ്യ പാട്ടു പാടുന്നത് സ്വന്തം കഴിവു കൊണ്ടാണ്.അല്ലാതെ മറ്റുള്ളവരുടേത് കോപ്പിയടിച്ചല്ല എന്നടക്കം നിരവധി ട്രോള്‍ കമന്റുകള്‍ പൊസ്റ്റിനു താഴെ കമന്റ് ബോക്‌സ് പൂട്ടുന്നതിനു മുമ്പായി വന്നതുണ്ട്.

അതേസമയം കെ.എസ് ശബരീനാഥന്‍ രമ്യാ ഹരിദാസിനെ അനുകൂലിച്ച് രംഗത്തെത്തി. ടീച്ചര്‍ പരിതപിക്കേണ്ട, ആ കുട്ടി വിജയിച്ചു വന്നോളും എന്നാണ് ശബരീനാഥന്‍ പരിഹസിച്ചത്. പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാര്‍ത്ഥിയായാല്‍ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തില്‍ പൊതുപ്രവര്‍ത്തകനായ ഒരു വനിത ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരെ ഐഡിയ സ്റ്റാര്‍ സിംഗറോട് ടീച്ചര്‍ തന്നെ ഉപമിക്കുന്നു-ശബരീനാഥന്‍ പറഞ്ഞു.

ദീപാ നിശാന്തിന്റെ പോസ്റ്റ് വായിക്കാം.

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ്.ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.’ രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും’ എന്നാണ് അവകാശവാദം.ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന്‍ 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ബഹു. എം എല്‍ എ ശ്രീ.അനില്‍ അക്കരയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനല്‍വിതാനങ്ങളും കനല്‍വഴികളും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

‘ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാല്‍ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ‘ എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍. ശബരീനാഥന്റെ മറുപടി പോസ്റ്റ്:
ആലത്തുര്‍ യുഡിഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാന്‍ അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.പക്ഷേ വരികള്‍ക്കിടയില്‍ ദീപ ടീച്ചര്‍ രമ്യയെക്കുറിച്ചു ‘ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പല്ല നടക്കുന്നത്’ എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല.
ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തയായ പ്രവര്‍ത്തകയുമാണ്. ഇതൊക്ക സൗകര്യപൂര്‍വം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാര്‍ സിങ്ങര്‍ പരാമര്‍ശം.

ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് ടീച്ചറെ….പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാര്‍ത്ഥിയായാല്‍ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തില്‍ പൊതുപ്രവര്‍ത്തകനായ ഒരു വനിത ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ അവരെ ഐഡിയ സ്റ്റാര്‍ സിംഗറോട് ടീച്ചര്‍ തന്നെ ഉപമിക്കുന്നു.

എന്തായാലും നമ്മുടെ ‘armchair intellectualism-ത്തിനും intellectual arrogance’നും ജനാധിപത്യത്തില്‍ വലിയ റോള്‍ ഇല്ല എന്നുള്ളതാണ് ഈ എളിയവന്‍ മനസിലാക്കുന്നത്.പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവര്‍ക്കും എല്ലാവര്ക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്ഥാനാര്‍ഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം.

അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചര്‍ പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments