കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക്കിസ്ഥാന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു

kalbhooshan yadhav

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്കെതിരെ ഇന്ത്യ, പാക്കിസ്ഥാന്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ്‌ ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാനിൽ വധശിക്ഷ വിധിച്ചത്. പാക്കിസ്ഥാനിലെ കോര്‍ട്ട് ഓഫ് അപ്പീല്‍സിലാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയുടെ പേരില്‍ ഹര്‍ജി നല്‍കിയത്. പാക്ക് ആർമി ആക്ട് സെക്ഷൻ 133(ബി) അനുസരിച്ചാണ് ഹർജി നൽകിയത്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഗൗതം ബംബാവാലെ പാക്കിസ്ഥാന്‍ വിദേശകാര്യസെക്രട്ടറി തെഹ്മിന ജാന്‍ജ്വയെ നേരില്‍ കണ്ട് അപ്പീലിന്റെ പകര്‍പ്പ് കൈമാറി. കുൽഭൂഷൺ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. കുല്‍ഭൂഷണ്‍ ജാദവിനെ നേരില്‍ കാണാന്‍ അനുവദിക്കണമെന്ന ആവശ്യവും ആവര്‍ത്തിച്ചു. ചാരപ്രവര്‍ത്തനം നടത്തി, ഭീകരാക്രമണം ആസൂത്രണം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കൂടിയായ കുല്‍ഭൂഷണ്‍ ജാദവിന് പട്ടാളക്കോടതി വധശിക്ഷ വിധിച്ചത്.
മഹാരാഷ്ട്ര സ്വദേശിയായ ജാദവ് ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി വിരമിച്ചയാളാണ്. തുടർന്ന് ഇറാനിൽ വ്യാപാരം നടത്തുകയായിരുന്ന അദ്ദേഹം 2016 മാർച്ച് മൂന്നിനു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവേയാണു പൊലീസ് പിടികൂടിയത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ 10നാണ് ഇന്ത്യയ്ക്കായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്.