രാജ്യാന്തര മാധ്യമങ്ങളുടെ പ്രശാംശംസ പിടിച്ചു പറ്റിയ ബഹിരാകാശ യാത്രിക ആന്‍ മക്ലെയിൻ(40) ആദ്യ
ബഹിരാകാശ ക്രൈം കേസിൽ പ്രതി. മുൻ ഇന്റലിജൻസ് ഓഫിസർ സമ്മര്‍ വോര്‍ഡനുമായുള്ള സ്വവർഗ വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ആൻ മക്ലെയിൻ ഈ ബന്ധത്തിലുണ്ടായ വിള്ളലുകളിലൂടെയാണു വീണ്ടും രാജ്യാന്തര ശ്രദ്ധ നേടുന്നത്. ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യം അന്വേഷിക്കാനൊരുങ്ങുകയാണ് നാസ. വേർപിരിഞ്ഞു കഴിയുന്ന ജീവിത പങ്കാളിയുടെ ബാങ്ക് അക്കൗണ്ട് ബഹിരാകാശ നിലയത്തിൽ ഇരുന്നുകൊണ്ട് തന്നെ ആൻ മക്ലെയിൻ ഉപയോഗിച്ചുവെന്ന സമ്മര്‍ വോര്‍ഡന്റെ പരാതിയിൽ മേലാണ് അന്വേഷണം. ബഹിരാകാശ യാത്രയുടെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആയിരുന്ന സമയത്ത് സമ്മര്‍ വോര്‍ഡന്‍റെ യൂസര്‍നെയിമും പാസ്‍വേര്‍ഡും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്ന് അനുവാദമില്ലാതെ പണം പിന്‍വലിച്ചുവെന്നാണ് ആരോപണം. ഫെഡറല്‍ ട്രേഡ് കമ്മിഷനും നാസയ്ക്കുമാണ് വോർഡൻ രേഖാമൂലം പരാതി നൽകിയത്.വിവാഹത്തിനു ശേഷം രണ്ട് പേരും ഉപയോഗിച്ചു കൊണ്ടിരുന്ന ജോയിന്റ് അക്കൗണ്ടാണ് ഇതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ആന്‍ മക്ലെയിന്‍ അഭിഭാഷകൻ വഴി അറിയിച്ചു. മകന്റെ ചെലവിലേക്കായി താനും വോർഡനും ചേർന്ന് നിക്ഷേപിച്ച പണം അതേ ആവശ്യങ്ങള്‍ക്കായാണോ ഉപയോഗിക്കുന്നതെന്നു പരിശോധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആന്‍ മക്ലെയിന്‍ വിശദീകരിച്ചു. ലോകപ്രശസ്ത ബഹിരാകാശ യാത്രികയായ ആന്‍ മക്ലെയിന്‍ 2014ലാണ് സമ്മർ വോർഡനെ വിവാഹം കഴിക്കുന്നത്. ബഹിരാകാശ യാത്രികയുടെ സ്വവർഗവിവാഹം അന്ന് വിവാദങ്ങളിൽ ഇടം നേടുകയും ചെയ്തു. 2013 ൽ വിവാഹിതരാകുന്നതിനു മുൻപേ കൃത്രിമ ഗർഭധാരണത്തിലൂടെ സമ്മർ വോർഡൻ ഒരു ആൺകുഞ്ഞിനു ജൻമം നൽകിയിരുന്നു.ഈ ബന്ധത്തിൽ വിള്ളൽ വീഴുകയും 2018 ൽ ഇരുവരും വിവാഹമോചനത്തിന് അപേക്ഷിക്കുകയും െചയ്തു. കുഞ്ഞിനെ പരിചരിക്കാന്‍ ആനിനു താല്‍പര്യമില്ലെന്നും തന്നെ അവഹേളിക്കുകയാണെന്നുമാണ് വോർഡന്റെ പരാതി. വോര്‍ഡന്റെ കുട്ടിയെ ആൻ മക്ലെയിന്‍ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സമ്മർ വോർഡന്റെ കുടുംബം മക്ലെയിനെതിരെ പരാതി നൽകിയിരുന്നു.
വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയിൽനിന്ന് ഉന്നത വിജയത്തോടെ ബിരുദം നേടിയ ആൻ ഇറാഖ് യുദ്ധത്തിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു. 2013 മുതലാണ് ഇവർ നാസയിൽ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയാവുന്നത്. ആറുമാസത്തെ ബഹിരാകാശ നടത്തത്തിനായി നാസ തിരഞ്ഞെടുത്ത രണ്ട് വനിതകളില്‍ ഒരാളാണ് ആന്‍ മക്ലെയിന്‍. സ്പെയ്സ് സ്യൂട്ടുകൾ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് നാസ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചത് വൻ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ജൂണിലാണ് ആൻ ബഹിരാകാശ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യർക്കും സ്വത്തുക്കൾക്കും അതത് രാജ്യങ്ങളിലെ നിയമങ്ങൾ ബാധകമാണ്. ഇതിനുള്ളില്‍ ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാവും ഇവര്‍ക്കു ശിക്ഷ ലഭിക്കുക. കഴിഞ്ഞ വർഷം ആനും വോര്‍ഡനും വേർപിരിഞ്ഞുവെങ്കിലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് ആൻ മക്ലെയിനെതിരെ ഗുരുതര ആരോപണവുമായി വോർഡൻ രംഗത്തെത്തിയത്.